ബെംഗളൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം എംഎൽഎമാരിൽ ഒരാൾക്ക് നൽകണമെന്ന് അഭ്യർത്ഥിച്ച് സുന്നി ഉലമ ബോർഡ്. ആഭ്യന്തരം, റെവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകൾ മുസ്ലീം എംഎൽഎമാർക്ക് നൽകണമെന്നും സുന്നി ഉലമ ബോർഡ് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആവശ്യപ്പെട്ട കാര്യമാണിത്. ഉപമുഖ്യമന്ത്രി സ്ഥാനം കൈകാര്യം ചെയ്യുന്നത് മുസ്ലീം സമുദായത്തിൽ നിന്നുള്ള എംഎൽഎ തന്നെയായിരിക്കണം. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 30 സീറ്റുകൾ തരാമെന്ന് വാഗ്ദാനം നൽകിയിട്ട് 15 സീറ്റുകളിൽ മാത്രമാണ് മുസ്ലീം സ്ഥാനാർത്ഥികൾക്ക് മത്സരിക്കാൻ സാധിച്ചത്. ഇതിൽ ഒമ്പത് സ്ഥാനാർത്ഥികൾ എംഎൽഎ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ 72 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ ജയത്തിന് കാരണം മുസ്ലീം സമുദായമാണ്. ഒരു സമൂഹമെന്ന നിലയിൽ കോൺഗ്രസിന് വേണ്ടി ഒരുപാട് പ്രവർത്തിച്ചിട്ടുണ്ട്. ഇനി മുസ്ലീം സമൂഹത്തിന് വേണ്ടി തിരിച്ചെന്തെങ്കിലും കോൺഗ്രസ് ചെയ്യേണ്ട സമയമാണിത്. ഒരു ഉപമുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരും മുസ്ലീം സമുദായത്തിൽ നിന്നുള്ളവരാകണമെന്നതാണ് മുന്നോട്ടു വയ്‌ക്കുന്ന ആവശ്യം. ഇതു സാധിച്ച് നൽകി തങ്ങളോട് നന്ദി പ്രകടിപ്പിക്കേണ്ട കടമ കോൺഗ്രസിനുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കുമെന്ന് ഉറപ്പുവരുത്താൻ സുന്നി ഉലമ ബോർഡ് അടിയന്തിര യോഗം ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്തുവെന്നും വഖഫ് ബോർഡ് ചെയർമാൻ ഷാഫി സദി അറിയിച്ചു.
ജയിച്ച ഒമ്പത് എംഎൽഎമാരിൽ ആർക്കൊക്കെയാണ് മന്ത്രിസ്ഥാനം ലഭിക്കുന്നത് എന്നതിൽ പ്രസക്തിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒമ്പത് പേരിൽ ആരെയെല്ലാം തിരഞ്ഞെടുക്കണമെന്ന് അവരുടെ കഴിവിനെയും പ്രവർത്തനങ്ങളെയും അടിസ്ഥാനപ്പെടുത്തി കോൺഗ്രസ് തീരുമാനിക്കേണ്ടതാണ്. മുസ്ലീം സമുദായത്തിന് വേണ്ടി സംസ്ഥാനത്ത് ഒരു ഉപമുഖ്യമന്ത്രി ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അത് സാധിച്ച് നൽകേണ്ടത് കോൺഗ്രസിന്റെ കടമയാണെന്നും ഷാഫി സദി ആവർത്തിച്ചു.
കർണാടകയുടെ ചരിത്രത്തിൽ ഇതുവരെ ഒരു മുസ്ലീം മുഖ്യമന്ത്രി ഉണ്ടായിട്ടില്ലാത്തതിനാൽ യഥാർത്ഥത്തിൽ ഒരു മുസ്ലീം മുഖ്യമന്ത്രിയെ ആണ് തങ്ങൾ ആവശ്യപ്പെടേണ്ടത്. പക്ഷെ ഒരു ഉപമുഖ്യമന്ത്രിയെ മാത്രമേ നിലവിൽ ചോദിക്കുന്നുള്ളൂ. ഈ സംസ്ഥാനത്തെ 90 ലക്ഷം പേരും മുസ്ലീം സമുദായത്തിൽ നിന്നുള്ളവരാണ്. ഇവിടുത്തെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് തങ്ങൾ. ആവശ്യപ്പെട്ടതുപോലെ 30 സീറ്റുകളിൽ മത്സരിക്കാൻ അനുവദിച്ചില്ല. അതുകൊണ്ട് അഞ്ച് മുസ്ലീം മന്ത്രിമാരെയെങ്കിലും തരാൻ കോൺഗ്രസ് തയ്യാറാകണമെന്നും വഖഫ് ബോർഡ് ചെയർമാൻ ആവശ്യപ്പെട്ടു.
Comments