അബുദാബി: ഭവൻസ് സ്‌കൂളിൽ 2022-23 അധ്യയന വർഷം 84 കുട്ടികൾ പന്ത്രണ്ടാം ക്ലാസ്സിലും 159 കുട്ടികൾ പത്താം ക്ലാസ്സിലും പരീക്ഷ എഴുതിയിരുന്നു. പരീക്ഷ എഴുതിയ എല്ലാകുട്ടികളും മികച്ച മാർക്കുനേടി തുടർപഠനത്തിനുള്ള അർഹത നേടി. 84% മാർക്കിന്റെ സ്‌കൂൾ ശരാശരി ഉറപ്പിച്ച് പന്ത്രണ്ടാം ക്ലാസ്സിലെ കുട്ടികൾ സ്‌കൂളിന്റെ ശരാശരി മാർക്ക് കഴിഞ്ഞ വർഷത്തേക്കാൾ 3% ഉയർത്തി. പത്താം ക്ലാസ്സിലാവട്ടെ 5 ശതമാനത്തിന്റെ വർദ്ധനവോടെ സ്‌കൂൾ ശരാശരി 87 ശതമാനമാണ്. ശാസ്ത്രവിഷയങ്ങളിൽ അഥർവ അതുൽ രെഗെ 97.6 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനവും സായി നന്ദന 96.6 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും 96 ശതമാനം മാർക്കോടെ അലീറ്റ ആൻ അലെക്‌സും അമോദ് ജയകൃഷ്ണൻ വർമ്മയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
94 ശതമാനം മാർക്കോടെ അമൽ മുനീറാണ് കൊമേഴ്സ് വിഷയങ്ങളിൽ ഒന്നാം സ്ഥാനത്ത്. 93.4 ശതമാനം മാർക്കോടെ മിര സ്വാമിനാഥനാണ് രണ്ടാം സ്ഥാനത്ത്. ദിവ്യ ശ്രീനിവാസനും സറീന ഉമ്മൻ ബെന്നിയും 92.2 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനം പങ്കുവെച്ചു. പത്താംക്ലാസിലെ പരീക്ഷാഫലവും തികച്ചും അഭിമാനകരമാണ്. 16 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡ് ലഭിച്ചു . 98 ശതമാനം മാർക്കോടെ അഭയ് ഹത്വാർ ആണ് ഒന്നാം സ്ഥാനത്ത്. ആയുഷ് പെട്രോയും മാനസ് അതുൽ വക്കനിയും 97.4 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനം പങ്കുവെച്ചു. മൂന്നാം സ്ഥാനക്കാരായ മെഹെക് ഷാനവാസ് ഖാൻ, ഷാംബവി സമീർ റാവൽ, ദേവ് ചിന്തൻ ഭട്ട്, അർജുൻ നാരിങ്ങാപ്പറമ്പിൽ അനുജ് എന്നിവർ 96.8 ശതമാനം മാർക്കുനേടി.
സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ കുട്ടികളെയും ഭവൻസ് മിഡിൽ ഈസ്റ്റ് ചെയർമാൻ രാമചന്ദ്രൻ മേനോൻ അഭിനന്ദിച്ചു. ഈ തിളങ്ങുന്ന വിജയത്തിന് പിന്നിൽ രക്ഷിതാക്കൾ വഹിച്ച പങ്ക് ചെറുതല്ലെന്ന് തന്റെ ആശംസയിൽ ഡയറക്ടർ ദിവ്യ രാജേഷ് സാക്ഷ്യപ്പെടുത്തി. വിദ്യാർത്ഥികളുടെ ഓരോ വിജയത്തിന് പിന്നിലും അധ്യാപക സമൂഹം വഹിക്കുന്ന പങ്കിനെ വൈസ് ചെയർമാൻ സൂരജ് രാമചന്ദ്രൻ പുകഴ്‌ത്തി. വിദ്യാഭാസവും അതിലെ വിജയങ്ങളും അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ചേർന്ന സുദൃഢമായ കൂട്ടായ്മയുടെ ഫലമാണെന്ന് പ്രിൻസിപ്പൽ സുരേഷ് ബാലകൃഷ്ണൻ അനുസ്മരിച്ചു.
Comments