മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ബീഹാർ സ്വദേശി രാജേഷ് മാഞ്ചി താൻ മോഷ്ടിക്കാൻ വന്നതല്ലെന്നും വിട്ടയക്കണമെന്നും കേണപേക്ഷിച്ചിരുന്നതായി വിവരം പുറത്തുവരുന്നു. ഇത് പലതവണ ആവർത്തിച്ച് പറഞ്ഞിട്ടും പ്രതികൾ കേട്ടില്ലെന്നും വിവരമുണ്ട്.ആക്രമണത്തിന് മുൻപ് പ്രദേശത്ത് തൊട്ടടുത്തുള്ള രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ അക്രമികൾ വിളിച്ചു വരുത്തി രാജേഷ് മാഞ്ചിയെ അറിയാമോയെന്ന് ചോദിച്ചിരുന്നു. എന്നാൽ ഇതെല്ലാം പ്രതികൾ ഇപ്പോൾ നിഷേധിക്കുകയാണ്. ഇരുനില വീടിന് സമീപം ഒരാൾ വീണു കിടക്കുന്നത് കണ്ടപ്പോൾ എത്തിയെന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് പ്രതികൾ.
കൊണ്ടോട്ടി കിഴിശ്ശേരി ഒന്നാം മൈലിലിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി രാജേഷ് മാഞ്ചിയാണ് അതിക്രൂരമായ മർദ്ദനത്തിനൊടുവിൽ കൊല്ലപ്പെട്ടത്. ഇയാൾ ജോലി ചെയ്യുന്ന സ്ഥലത്തിന് 300 മീറ്റർ അടുത്തുള്ള വീടിന് സമീപത്തായിരുന്നു മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. മോഷണക്കുറ്റം ആരോപിച്ച് മുഹമ്മദ് അഫ്സൽ, ഫാസിൽ, ഷറഫുദ്ദീൻ, അബ്ദുൽ സമദ്, ഹമീദ് എന്നിവരുൾപ്പെടെയുള്ള എട്ടംഗ സംഘമാണ് രണ്ട് മണിക്കൂറിലേറെ രാജേഷ് മാഞ്ചിയെ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിച്ചത്. പ്രതികളിലൊരാളായ മുഹമ്മദ് അഫ്സലിന്റെ വീടിനു മുന്നിൽവെച്ചാണ് മരിച്ച രാജേഷ് മാഞ്ചിയെ കണ്ടതെന്ന് പ്രതികൾ പോലീസിനോട് വ്യക്തമാക്കി. ആക്രമണത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചയാളെയും പോലീസ് പിടികൂടിയിരുന്നു.
വീടിനു മുകളിൽനിന്ന് വീഴുന്ന ശബ്ദം കേട്ട്, സമീപത്തെ കോഴിക്കടയിലെ 2 ജീവനക്കാരാണ് ആദ്യം ഓടിയെത്തിയത്. തുടർന്ന് ഇവർ വിളിച്ചതനുസരിച്ചാണ് മറ്റുള്ളവർ എത്തിയത്. 8 പേരാണ് ആക്രമിച്ചത്. ആക്രമണത്തിനൊടുവിൽ അനക്കമില്ലാതായതോടെയാണ് റോഡരികിൽ മൃതദേഹം ഉപേക്ഷിച്ചത്. ശരീരം മുഴുവൻ ചതഞ്ഞരഞ്ഞിട്ടുണ്ട്. ആന്തരികാവയവങ്ങൾക്കും ക്ഷതമുണ്ട്. രാജേഷിന്റെ കൈകൾ കയറുപയോഗിച്ച് പിന്നിൽ കെട്ടി, മരക്കൊമ്പും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ചായിരുന്നു പ്രതികൾ ആക്രമിച്ചത്.
നീണ്ടനേരത്തെ മർദ്ദനത്തിന് ശേഷം രാജേഷിന് അനക്കമില്ലെന്ന് കണ്ടപ്പോൾ നാട്ടിലെ പൊതുപ്രവർത്തകനെ പ്രതികൾ വിവരമറിയിച്ചു. ഇയാൾ സമീപത്ത് താമസിക്കുന്ന പോലീസുകാരനെ വിളിക്കുകയും അദ്ദേഹം കൊണ്ടോട്ടി പോലീസ് പട്രോളിങ് സംഘത്തെ വിവരമറിയിക്കുകയും ചെയ്തു. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാജേഷിന് മരണം സംഭവിച്ചിരുന്നു.
Comments