പാലക്കാട്: ഷൊർണൂരിൽ ട്രെയിനിൽ വെച്ച് യുവാവിനെ ആക്രമിച്ച പ്രതി സ്ഥിരം കുറ്റവാളിയെന്ന് സ്ഥിരീകരിച്ച് പോലീസ്. തൃശ്ശൂരിൽ ട്രാഫിക് പോലീസുകാരനെ മർദിച്ച കേസിൽ മുൻപ് ഇയാൾ പ്രതിയായിരുന്നു. റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ ഉറങ്ങാറുള്ള സിയാദ് സൗജന്യ കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതാണ് ശീലമെന്നും പോലീസിനോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്തു. പ്രതിയെ വൈകാതെ തന്നെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കുമെന്ന് ഷൊർണൂർ റെയിൽവേ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ മാത്യു അറിയിച്ചു.
കഴിഞ്ഞ ദിവസം മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു പ്രതി യാത്രക്കാരനെ ആക്രമിച്ചത്. സിയാദിന്റെ ആക്രമണത്തിൽ പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോൾ പ്രതി സിയാദ് കുപ്പി കൊണ്ട് കുത്തുകയായിരുന്നെന്ന് ദേവദാസ് പറഞ്ഞു. രാത്രി 10.50-ഓടെയായിരുന്നു സംഭവം. മരുസാഗർ എക്‌സ്പ്രസ് ട്രെയിനിൽ ഗുരുവായൂരിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുന്നതിനായി കയറിയതാണ് ദേവദാസ്. കംപാർട്ട്‌മെന്റിൽ പ്രതി സിയാദ് ബഹളം വെയ്‌ക്കുകയും യാത്രക്കാരായ സ്ത്രീകളെ അധിക്ഷേപിക്കുകയും ചെയ്തു. ദേവദാസ് ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ എത്തും മുമ്പേ ട്രെയിൻ സിഗ്‌നലിൽ പിടിച്ചിട്ടു. ഈ സമയത്ത് പ്രതി ട്രെയിനിൽ നിന്ന് പുറത്തിറങ്ങി പാളത്തിൽ കിടന്ന കുപ്പിയെടുത്ത് പൊട്ടിച്ച് വീണ്ടും ട്രെയിനിൽ കയറി ദേവദാസിനെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ ദേവദാസിനെ ഷൊർണൂരിലെ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തലയ്‌ക്കും കവിളിനുമാണ് ദേവദാസിന് കുത്തേറ്റിരിക്കുന്നത്. ദേവദാസിനെ കുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സിയാദിനെ ആർപിഎഫ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
Comments