തിരുവനന്തപുരം: ബാലരാമപുരം ഇസ്ലാമിക മതപഠന കേന്ദ്രത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംഘടന പ്രതിഷേധം രേഖപ്പെടുത്തിയതായി കാണിച്ചുകൊണ്ട് പ്രചരിക്കുന്ന പോസ്റ്റർ വ്യാജമെന്ന് ഡിവൈഎഫ്ഐ. സംഘടനയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്നും മറ്റാരോ ചെയ്തതാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. സംഭവത്തിൽ ഡിജിപിയ്ക്ക് പരാതി നൽകിയതായും സംസ്ഥാന കമ്മിറ്റി ഫേസ്ബുക്കിലൂടെ അറിയിച്ചു.
എന്നാൽ പെൺകുട്ടിയുടെ മരണം സംഭവിച്ച് രണ്ട് ദിവസം പിന്നിട്ട ശേഷമാണ് വിഷയത്തിൽ പ്രതികരിക്കാൻ ഡിവൈഎഫ്ഐ തയാറായത്. ഇതിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംഭവത്തെ അപലപിക്കാൻ പോലും ആദ്യം ഡിവൈഎഫ്ഐ കൂട്ടാക്കിയില്ല. എന്നാൽ പ്രതിഷേധം ശക്തമായപ്പോൾ പ്രതികണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘടന. അസ്മിയ മോൾ പതപഠന കേന്ദ്രത്തിലെ ലൈബ്രറിയിൽ തൂങ്ങി മരിച്ച സംഭവം ഞെട്ടലുളവാക്കുന്നുവെന്നും സംഭവത്തെ സംബന്ധിച്ച് കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ പോലീസ് സമഗ്ര അന്വേഷണം നടത്തണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇപ്പോൾആവശ്യപ്പെട്ടിരിക്കുകയാണ് ഡിവൈഎഫ്ഐ.
പാലസ്തീനിൽ നടക്കുന്ന സംഭവങ്ങളിൽ പോലും ഞൊടിയിടയിൽ പ്രതികരിക്കുന്ന ഡിവൈഎഫ്ഐ ‘തിരുവനന്തപുരത്തെ ഒരു ഇസ്ലാമിക പഠനകേന്ദ്രത്തിൽ ഒരു പെൺകുട്ടി ദുരൂഹസാഹചര്യത്തിൽ മരിച്ചത് അറിയാൻ രണ്ടുദിവസം വേണ്ടിവന്നോ’ എന്നാണ് ഉയരുന്ന ആരോപണം. വിഷയത്തിൽ പുറത്തിറങ്ങിയ പോസ്റ്റർ തങ്ങളുടേതല്ല എന്ന വിശദീകരണം നടത്തി ഒരു ദിവസത്തിന് ശേഷമാണ് സംഭവത്തിൽ അന്വേഷണം പോലും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരിക്കുന്നത്.
പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തുവന്നിരുന്നു. തങ്ങളുടെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ഉസ്താദിനും ടീച്ചറിനും പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇവർ രണ്ടുപേരും പീഡിപ്പിക്കുകയാണെന്ന് അവസാനമായി ഫോണിൽ വിളിച്ചപ്പോൾ അസ്മിയ പറഞ്ഞതായി മാതാവ് പറയുന്നു.
സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആത്മഹത്യ അന്വേഷിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. നിരവധി നാളുകളായി ഇതേ അൽ അമാൻ മദ്രസയിൽ ദുരൂഹതമായ സംഭവങ്ങൾ തുടരുന്നുണ്ട്. മദ്രസയെക്കുറിച്ച് കൃത്യമായ വിവരം നൽകാൻ അധികൃതർ തയ്യാറല്ലെന്നും പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് നടത്തുമെന്നും ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു.
Comments