കൊൽക്കത്ത: 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകമെന്ന പ്രഖ്യാപനവുമായി തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. കോൺഗ്രസിന് ശക്തിയുള്ള സ്ഥലങ്ങളിൽ കോൺഗ്രസിനെ പിന്തുണയ്ക്കും. അവരുടെ ശക്തികേന്ദ്രങ്ങളിൽ അവർ പോരാട്ടം നടത്തട്ടെ. അതിൽ എന്താണ് പ്രശ്നം, പക്ഷേ അവരും മറ്റ് രാഷ്ട്രീയ പാർട്ടികളെ പിന്തുണയ്ക്കണമെന്ന് മമത പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തെക്കുറിച്ച് ചർച്ച നടക്കുന്നതിനിടെയാണ് മമതയുടെ പ്രതികരണം. പ്രാദേശിക രാഷ്ട്രീയപ്പാർട്ടികളുടെ ശക്തി കേന്ദ്രങ്ങളിൽ അവർക്ക് പരിഗണന നൽകുമെന്നും മമത പറഞ്ഞു. ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പ്രതികരണം. കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിന് പിന്നാലെയാണ് മമതയുടെ യു-ടേൺ നിലപാട്.
നേരത്തെ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കില്ലെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുടെ നിലപാട്. മാർച്ചിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സാഗർദിഗിയിൽ നിന്ന് ടിഎംസി പരാജയപ്പെട്ടതിന് പിന്നാലെ ബിജെപി, കോൺഗ്രസ്, സിപിഎം എന്നീ പാർട്ടികളെ മമത വിമർശിച്ചിരുന്നു. വിവിധ പാർട്ടികൾ ഒന്നിച്ചത് കൊണ്ടാണ് ടിഎംസി പരാജയപ്പെട്ടതെന്നായിരുന്നു മമതയുടെ പ്രതികരണം. ടിഎംസിയെ പരാജയപ്പെടുത്താൻ ബിജെപിയുടെ സഹായം സ്വീകരിച്ചതിനാൽ കോൺഗ്രസും സിപിഎമ്മും ബിജെപി വിരുദ്ധ പാർട്ടികളാണെന്ന് കണക്കാൻ കഴിയില്ലെന്നായിരുന്നു മമത നേരത്തെ പറഞ്ഞിരുന്നത്.
Comments