ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എം.ആർ. ഷാ. ‘പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും ജനപ്രിയനും പ്രിയപ്പെട്ടവനും ഊർജ്ജസ്വലനും ദീർഘവീക്ഷണവുമുള്ള നേതാവാണെന്നാണ് അദ്ദേഹം പറഞ്ഞു. വിരമിക്കൽ ദിനത്തിൽ ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ട് ജസ്റ്റിസ് ഷാ പ്രതികരിച്ചത്. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പ്രധാനമന്ത്രിയാണ് ഹീറോയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
രണ്ടാം ഇന്നിംഗ്സ് ഉടൻ ആരംഭിക്കുമെന്ന് സൂചിപ്പിച്ച് കൊണ്ട് വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗമായിരുന്നു ജസ്റ്റിസ് ഷാ നടത്തിയത്. വിരമിക്കുകയല്ല, പുതിയ ഇന്നിംഗ്സ് ആരംഭിക്കുകയാണ്, പുതിയ തുടക്കത്തിന് കരുത്ത് തരാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നുവെന്നും
അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം നൽകിയ അഭിമുഖത്തിൽ പ്രത്യേക ചുമതലകൾ ഏറ്റെടുക്കില്ലെന്ന് ജസ്റ്റിസ് ഷാ സൂചിപ്പിച്ചു. ഓരോരുത്തർക്കും സ്വന്തം കാഴ്ചപ്പാടുണ്ടെന്നും അതു ജുഡീഷ്യൽ ഇടപെടലുകളെ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018 നവംബറിലാണ് ഷാ സുപ്രീം കോടതി ജഡ്ജിയായത്. നിലവിലെ ജഡ്ജിമാരിൽ ഏറ്റവുമധികം വിധിപ്രസ്താവങ്ങൾ നടത്തിയ ന്യായാധിപനാണ് ജസ്റ്റിസ് ഷാ. ഏകദേശം 700-ൽ പരം വിധിന്യായങ്ങളാണ് എഴുതിയിട്ടുള്ളത്. അദ്ദേഹം വിരമിച്ചതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 32 ആയി കുറഞ്ഞു.
Comments