തിരുവനന്തപുരം: ബാലരാമപുരം ഇസ്ലാമിക മതപഠന കേന്ദ്രത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിശബ്ദത പാലിച്ച ഡിവൈഎഫ്ഐയുടെ നിലപാടിനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നത്. പ്രതിഷേധം രേഖപ്പെടുത്തിയതായി കാണിച്ചുകൊണ്ടുള്ള പോസ്റ്റർ തങ്ങളുടേതല്ലെന്ന് പറഞ്ഞുകൊണ്ട് ഡിവൈഎഫ്ഐ രംഗത്തു വന്നതോടെ ഇടതുപക്ഷ യുവജന സംഘടനയുടെ നിലപാട് എന്താണെന്ന ചോദ്യവുമായി ജനങ്ങളും മുന്നോട്ട് വന്നു. ഉത്തരേന്ത്യയിൽ നടക്കുന്ന ചെറുതും വലുതുമായ സംഭവങ്ങളിൽ ഹാഷ്ടാഗും ഉയർത്തികൊണ്ട് പ്രതിഷേധിക്കുന്ന ഡിവൈഎഫ്ഐ, ബാലരാമപുരത്തു നടന്ന ഞെട്ടിക്കുന്ന ക്രൂരതയിൽ പ്രതികരണം നടത്താത്തത് മതം നോക്കി മാത്രമാണെന്നും ഇസ്ലാമിസ്റ്റുകളെ ഭയന്നാണെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ വിമർശനങ്ങൾ ശക്തമായതോടെ തലയൂരാൻ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇടതു യുവജന സംഘടന. ‘തിരുവനന്തപുരം ബാലരാമപുരത്തെ അൽഅമീൻ എന്ന മതവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിനി അസ്മിയ മോൾ (17) സ്ഥാപനത്തിൽ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം ഞെട്ടലുളവാക്കുന്നു. സംഭവത്തെ സംബന്ധിച്ച് കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ പോലീസ് സമഗ്ര അന്വേഷണം നടത്തണം. നിജസ്ഥിതി പുറത്തു കൊണ്ടുവരണം. കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ നടപടി സ്വീകരിക്കണം’ എന്നാണ് ഡിവൈഎഫ്ഐ അവസാനം പ്രതികരിച്ചിരിക്കുന്നത്.
കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കുന്നതിന് മുന്നിട്ടിറങ്ങാനോ, പ്രതിഷേധം സംഘടിപ്പിക്കാനോ ഡിവൈഎഫ്ഐ ആഹ്വാനം ചെയ്തിട്ടില്ല. വിമർശനങ്ങളിൽ നിന്നും തടിയൂരുന്നതിന് വേണ്ടി മാത്രം ഒരിടത്തും തൊടാതെയുള്ള പ്രതികരണം മാത്രമാണ് സംഘടന നടത്തിയിരിക്കുന്നത്. ബാലരാമപുരം സംഭവത്തിൽ കേരളത്തിലെ ഇടത്- കോൺഗ്രസ് നേതാക്കളും സാംസ്കാരിക നായകരും പ്രതികരിക്കാത്തത് വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാവും എന്ന് കരുതിയിട്ടാണെന്നും ജനങ്ങൾ വിമർശിക്കുന്നു.
Comments