തിരുവനന്തപുരം: ഡോ.വന്ദനദാസ് വധക്കേസിലെ പ്രതി സന്ദീപിനെ ഇന്ന് മാനസികനില സംബന്ധിച്ച പരിശോധനയ്ക്കായി തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കും. കോടതി നിർദ്ദേശപ്രകാരം പുനലൂർ തലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കാലിന് പൊട്ടലുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെ തെളിവെടുപ്പ് വൈകുമെന്നാണ് സൂചന.
തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് നേതൃത്വം നൽകുന്ന മെഡിക്കൽ ബോർഡാണ് പ്രതി സന്ദീപിന്റെ ശാരീരിക,മാനസിക നില പരിശോധിക്കുക. സന്ദീപിന് കാര്യമായ മാനസികാരോഗ്യ പ്രശ്നമില്ലെന്ന് പൂജപ്പുര സെൻട്രൽ ജയിലിൽവെച്ച് നടത്തിയ പരിശോധനയിൽ പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കണ്ടെത്തിയിരുന്നു.
കസ്റ്റഡിയിൽ ലഭിച്ചതിനാൽ കൊട്ടാരക്കര എസ്പി ഓഫീസിലെത്തിച്ചുള്ള ചോദ്യം ചെയ്യൽ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ഡോക്ടറെ ഉൾപ്പെടെ കുത്താൻ ഉപയോഗിച്ച കത്രിക എങ്ങനെ, എപ്പോഴാണ് കൈക്കലാക്കിയതെന്നും സന്ദീപിന്റെ കാലിൽ ഉൾപ്പെടെയുള്ള മുറിവ് എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങൾക്കാണ് അന്വേഷണ സംഘത്തിന് ഉത്തരം കണ്ടെത്താനുള്ളത്. കോടതി ഉത്തരവ് പ്രകാരം ഇടതുകാലിന്റെ പരിക്ക് പരിശോധിക്കാൻ സന്ദീപിനെ പുനലൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടൽ കണ്ടെത്തിയതിനെ തുടർന്ന് കാലിന് പ്ലാസ്റ്റർ ഇട്ടു. സന്ദീപിനെ സംഭവം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് വൈകുമെന്നാണ് ലഭിക്കുന്ന വിവരം. ആരോഗ്യസ്ഥിതി തൃപ്തികരമായാൽ മാത്രമേ തെളിവെടുപ്പ് നടക്കുകയുള്ളൂ.
Comments