കൊല്ലം: ജിയോളജിസ്റ്റെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയ യുവാവും യുവതിയും അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി രാഹുൽ, കോഴിക്കോട് സ്വദേശിനി നീതു എസ്.പോൾ എന്നിവരെയാണ് കൊല്ലം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പാറമട ഉടമയില്‍ നിന്നും അഞ്ചു ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
രാഹുൽ ബിടെക് ബിരുദധാരിയും നീതു എസ്.പോൾ എംഎസ്‍സി പഠിച്ച വ്യക്തിയുമാണ്. ഇരുവരും വളരെ തന്ത്രപരമായി നടത്തി തട്ടിപ്പാണ് കൊല്ലം സൈബര്‍ പോലീസ് കയ്യോടെ പൊളിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട് മൂന്നു വര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണ് പ്രതികൾ ഇരുവരും. പാറമടയുടെ ലൈസന്‍സ് ശരിയാക്കി നൽകാം എന്ന് പറഞ്ഞാണ് പാറമടയുടമയിൽ നിന്നും പ്രതികൾ പണം കൈപ്പറ്റിയത്.
പിന്നീട് ഇവരെക്കുറിച്ച് വിവരം ലഭിക്കാതായതോടെ പാറമട ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ നിസാരക്കാരല്ലെന്ന് തെളിഞ്ഞു. പാറമട ഉടമയുമായി വാട്ആപ്പ് ചാറ്റിനും സൗഹൃദത്തിനുമായി ഉപയോഗിച്ച മൊബൈൽ ഫോണ്‍ നമ്പര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപം കടത്തിണ്ണയില്‍ കിടക്കുന്ന ആളിന്റെ പേരിൽ സംഘടിപ്പിച്ചതായിരുന്നു. പ്രതികള്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയെന്ന സംശയത്തില്‍ അന്വേഷണം തുടരുകയാണ്.
Comments