തിരുവനന്തപുരം: കർണാടകയിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് പാർട്ടി നേതൃത്വം വിയർത്തത് വലിയ പരിഹാസങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കർണാടകയിൽ സ്നേഹത്തിന്റെ കട തുറന്നു എന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോഴും മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി സിദ്ധരാമയ്യ പക്ഷവും ഡി.കെ.ശിവകുമാർ പക്ഷവും പ്രതിഷേധങ്ങളും വാക്കു തർക്കവുമായി തെരുവിലിറങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഇരു നേതാക്കളും ഇടഞ്ഞു നിന്നത് കോൺഗ്രസിന് വലിയ തലവേദന സൃഷ്ടിച്ചു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കവസാനം ഡി.കെ ശിവകുമാർ മനസ്സില്ലാ മനസ്സോടെയാണ് മുഖ്യമന്ത്രി കസേര സിദ്ധരാമയ്യക്ക് വിട്ടു നൽകിയതിന്. എന്നാൽ, യാതൊരുവിധ അസ്വാരസ്യങ്ങളും ഇല്ലാതെയാണ് കർണാടകയിൽ മന്ത്രിസഭ രൂപീകരിക്കുന്നത് എന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അവകാശവാദം.
‘സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെയും നരേന്ദ്രമോദിയുടെ വാഴ്ത്തുപാട്ടുകാരുടെ കുപ്രചാരണങ്ങളെയും കാറ്റിൽ പറത്തി കർണാടകയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സുശക്തമായ സർക്കാർ അധികാരമേൽക്കുന്നു. കോൺഗ്രസിന്റെ ദേശീയ സംസ്ഥാന നേതൃത്വങ്ങളുടെ ഒത്തൊരുമ പ്രകടമാക്കുന്ന വിധമാണ് വളരെ പെട്ടെന്ന് തന്നെ മന്ത്രിസഭ അധികാരമേൽക്കുന്നത്’.
‘വ്യക്തികേന്ദ്രീകൃതമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ബിജെപിയും സിപിഎമ്മും പോലുള്ള രാഷ്ട്രീയ പാർട്ടികൾ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ദിവസങ്ങളും ആഴ്ചകളും എടുക്കുമ്പോളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വളരെ പെട്ടെന്ന് തന്നെ യാതൊരുവിധ അസ്വാരസ്യങ്ങളും ഇല്ലാതെ മന്ത്രിസഭ രൂപീകരണത്തിലേക്ക് കടക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വവും കർണാടകയിലെ കോൺഗ്രസ് നേതാക്കളും ഉയർന്നു’ എന്ന് കെ.സുധാകരൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments