തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഉച്ചക്ക് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക. 4,19,362 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ ഈ വർഷത്തെ എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ചതിനേക്കാൾ ഒരു ദിവസം മുൻപാണ് ഫല പ്രഖ്യാപനം.
എസ്എസ്എൽസി ഫലം നാളെ പ്രസിദ്ധീകരിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതെങ്കിലും ഒരു ദിവസം മുന്നേ ഫലം പ്രഖ്യാപിക്കുകയാണ്. ഇന്ന് മൂന്നു മണിക്ക് പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. മാർച്ച് 9ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷ മാർച്ച് 29-നാണ് അവസാനിച്ചത്. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷ എഴുതി. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.
സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ 9 സ്കൂളുകളിലായി 289 വിദ്യാർഥികളും പരീക്ഷ എഴുതി. ഉത്തരക്കടലാസ് മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാംപുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിച്ചു. മൂല്യനിർണയ ക്യാംപുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിച്ചിരുന്നു.
Comments