കൊല്ലം: അങ്കണവാടിയിൽ നിന്നും മൂന്നരവയസുകാരനെ പുറത്താക്കിയതായി പരാതി. കുലശേഖരപുരം നീലികുളം ഷംനാ മൻസിൽ ഷംനാദ് – തൽസില ദമ്പതികളുടെ മകൻ അൽ അമീനെ പുന്നക്കുളം 113-ാം നമ്പർ അങ്കണവാടിയിൽ നിന്ന് ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ പുറത്താക്കിയെന്നാണ് പരാതി. കഴിഞ്ഞ ബുധനായാഴ്ചയാണ് സംഭവം നടന്നത്.
അങ്കണവാടി കുലശേഖരപുരം പുന്നക്കുളത്ത് ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ ഷെഡ്ഡിലാണ് പ്രവർത്തിച്ചിരുന്നത്. ഇതിന് സമീപത്ത് കൃഷിക്കുളം നിർമ്മാണത്തിന് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ഏർപ്പെട്ടിരുന്നു. ഇവരുടെ ചിത്രം കുട്ടിയെ അങ്കണവാടിയിൽ കൊണ്ടുവിടാൻ വന്ന മുത്തച്ഛൻ മൊബൈൽ ഫോണിൽ പകർത്തിയെന്ന് ആരോപിച്ചാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ക്ലാസ്സിലിരുന്ന കുട്ടിയെ പുറത്താക്കിയതിന് ശേഷം അമ്മയെ വിളിച്ചുവരുത്തി തിരികെ പറഞ്ഞയയ്ക്കുകയായിരുന്നു. എന്നാൽ 12-ാം വാർഡിലുള്ള കുട്ടി 13-ാം വാർഡിലെ അങ്കണവാടിയിൽ പഠിക്കേണ്ടതില്ലെന്നാണ് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വാദം.
കഴിഞ്ഞ ആറ് മാസമായി കുട്ടി ഈ അങ്കണവാടിയിലാണ് പഠിച്ചു വരുന്നത്. കുട്ടികൾക്ക് സൗകര്യപ്രദമായ അങ്കണവാടികൾ വാർഡ് പരിഗണനയില്ലാതെ തെരഞ്ഞെടുക്കാമെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ്, ഐ.സി.ഡി.എസ് അധികൃതർ, ബാലവകാശ കമ്മിഷൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകി.
Comments