തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സത്തിലായി. ഇ പോസ് മെഷീൻ സെർവർ വീണ്ടും തകരാറിലായതാണ് കാരണംഎന്ന് വ്യാപാരികൾ അറിയിച്ചു. സെർവർ തകരാർ മൂലം കഴിഞ്ഞ മാസം പകുതിയിലേറെ കാർഡുടമകൾക്കാണ് റേഷൻ മുടങ്ങിയത്. തകരാർ പരിഹരിക്കാൻ കാലതാമസം വന്നതോടെ മൂന്ന് ദിവസത്തോളം റേഷൻ കടകൾ അടച്ചിടുകയും ചെയ്തിരുന്നു. തുടർന്ന് മാസാവസാനം റേഷൻ വിതരണം പുനഃരാരംഭിച്ചെങ്കിലും ഏപ്രിൽ മാസത്തെ റേഷൻ മെയ് ആദ്യവാരമാണ് നൽകിയത്.
സിസ്റ്റം തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്നും സാങ്കേതിക തകരാർ അര മണിക്കൂറിൽ പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജിആർ അനിൽ പ്രതികരിച്ചു. സെർവർ തകരാർ കാരണം ജില്ലയിലെ മുഴുവനും കടകളിലും പ്രതിസന്ധി ഉണ്ടായതായി വ്യാപാരികൾ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ 1100 കടകളിലും പാലക്കാട് ജില്ലയിൽ 167 റേഷൻ കടകളിലാണ് വിതരണം തടസ്സപ്പെട്ടിരിക്കുന്നത്.
ഇ പോസ് തകരാർ കാരണം എറണാകുളത്തെ റേഷൻ കടകളിലും വിതരണം തടസ്സപ്പെട്ടു. 80 ശതമാനം കടകളിലും വിതരണം തടസ്സപ്പെട്ടതായി വ്യാപാരികൾ വ്യക്തമാക്കി. 1300 ൽ അധികം റേഷൻ കടകളാണ് ജില്ലയിലുള്ളത്. വയനാട്ടിലും പലയിടങ്ങളിലും ഇ പോസ് മെഷീൻ പ്രവർത്തിക്കുന്നില്ലെന്ന് വ്യാപാരികൾ അറിയിച്ചു.
Comments