ന്യൂഡൽഹി: ഭാരതത്തിലെ മ്യൂസിയങ്ങൾ ആഗോള സാംസ്കാരിക വിനിമയ മാദ്ധ്യമങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് യുവാക്കൾക്ക് കണ്ടുപോകാനുള്ള ഇടങ്ങൾ മാത്രമല്ലെന്നും, തൊഴിൽ അവസരങ്ങളുടെ ഹബ് കൂടിയാണ് മ്യൂസിയങ്ങളെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികവും ഗ്രാമീണവുമായ മ്യൂസിയങ്ങൾ നിർമ്മിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യ സമരത്തിൽ നമ്മുടെ വനവാസി സമൂഹത്തിന്റെ ധീരമായ സംഭാവനകളുടെ സ്മരണയ്ക്കായി 10 പ്രത്യേക മ്യൂസിയങ്ങൾ നിർമ്മിക്കുമെന്നും ഗോത്രവർഗ വൈവിധ്യത്തിന്റെ സമഗ്രമായ കാഴ്ച ഒരുക്കുന്ന സവിശേഷ സംരംഭമായിരിക്കുമിതെന്നും പ്രധാനമന്ത്രി പറഞ്ഞു
‘അധിനിവേശ ശക്തികളുടെ ആക്രമണത്തിൽ പൗരാണികമായ പല കൈയെഴുത്ത് പ്രതികളും ഗ്രന്ഥശാലകളും കത്തിക്കപ്പെട്ടു, ഇത് ഭാരതത്തിന് മാത്രമല്ല, മുഴുവൻ ലോകത്തിനും മനുഷ്യരാശിക്കും വലിയ നഷ്ടമാണ്. അമൃത് മഹോത്സവത്തിൽ ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് നമ്മൾ. സാംസ്കാരിക രേഖകളുടെ സംരക്ഷണത്തിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ് ലക്ഷ്യം. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനുള്ള ശരിയായ ശ്രമങ്ങൾ നടക്കാതിരുന്നത് ജനങ്ങൾക്കിടയിൽ അവബോധമില്ലായ്മയ്ക്ക് കാരണമായി’- പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ ഇന്റർനാഷണൽ മ്യൂസിയം എക്സ്പോ-2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 47-ാമത് അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതിനായാണ് അന്താരാഷ്ട്ര മ്യൂസിയം എക്സ്പോ സംഘടിപ്പിക്കുന്നത്. ‘മ്യൂസിയങ്ങൾ, സുസ്ഥിരത, ക്ഷേമം’ എന്നതാണ് ഈ വർഷത്തെ തീം. ഇന്റർനാഷണൽ മ്യൂസിയം എക്സ്പോയുടെ ചിഹ്നം, ‘എ ഡേ അറ്റ് ദി മ്യൂസിയം’ എന്ന ഗ്രാഫിക് നോവൽ, ഇന്ത്യൻ മ്യൂസിയങ്ങളുടെ ഡയറക്ടറി, കർത്തവ്യപഥിന്റെ പോക്കറ്റ് മാപ്പ്, മ്യൂസിയം കാർഡുകൾ എന്നിവയും പ്രധാനമന്ത്രി ചടങ്ങിൽ അനാച്ഛാദനം ചെയ്തു.
Comments