ന്യൂഡൽഹി: ജി 20 സമ്മേളനം ജമ്മുകശ്മീരിൽ നടത്തുന്നതിനെതിരെ എതിർപ്പുമായി ചൈന. ശ്രീനഗറിൽ നടക്കുന്ന സമ്മേളനത്തിനെതിരെയാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്. ജമ്മു കശ്മീർ തർക്ക പ്രദേശമാണെന്നും അതിനാൽ ശ്രീനഗറിൽ സമ്മേളനം നടത്തരുതെന്നുമാണ് ചൈനയുടെ വാദം.
തർക്കപ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള ജി20 മീറ്റിംഗുകൾ നടത്തുന്നതിനെ ചൈന അനുകൂലിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് വാങ് വെൻബിൻ ബീജിംഗിൽ പറഞ്ഞു. അത്തരം യോഗങ്ങളിൽ നിന്നും ചൈനയിൽ നിന്നുള്ള പ്രതിനിധികൾ വിട്ടുനിൽക്കുമെന്നും വാങ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
എന്നാൽ, ചൈനയുടെ എതിർപ്പിനെ ശക്തമായാണ് ഇന്ത്യ നേരിട്ടത്. രാജ്യത്തിന്റെ ഏത് ഭാഗത്ത് സമ്മേളനം നടത്തണമെന്ന് ഇന്ത്യയാണ് തീരുമാനിക്കുന്നതെന്നും അതിനുള്ള സ്വതന്ത്ര്യം രാജ്യത്തിനുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ചെനയുമായുള്ള സാധാരണ ബന്ധത്തിന് അതിർത്തിയിൽ ശാന്തിയും സമാധാനവും അനിവാര്യമാണെന്നും ഇന്ത്യ മറുപടി നൽകി. ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മെയ് 22 മുതൽ മെയ് 24 വരെയാണ് ശ്രീനഗറിലാണ് നടക്കുന്നത്.
Comments