തിരുവനന്തപുരം: എല്ലാ രാജ്യങ്ങളുടെയും വികസനത്തിന്റെ അടിത്തറയെന്നത് വിദ്യാഭ്യാസമാണെന്നും വിദ്യാഭ്യാസമേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ഇന്ത്യ നൽകുന്നതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. രാജ്യത്തിന്റെ സമഗ്രവികസനത്തിന്റെ കാര്യത്തിൽ വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഏറെ പ്രധാന്യമർഹിക്കുന്നുണ്ടന്നും നൈപുണ്യ വികസനത്തിനായി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതികളിലൊന്നായ സിവിൽ 20 യുടെ (സി 20) എജ്യുക്കേഷൻ & ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സമ്മേളനം ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളിൽ പടർന്നു പിടിക്കുന്ന ലഹരിയുടെ ഉപയോഗവും ഇന്റർനെറ്റിന്റെ ദുരുപയോഗവും കാരണവും സങ്കുചിതമായ ഒരു പരിതസ്ഥിതിയാണ് ഇന്നുള്ളതെന്നും നമ്മൾ വിചാരിച്ചാൽ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ സാധിക്കുമെന്നും സമ്മേളനത്തിൽ നൽകിയ സന്ദേശത്തിൽ സി 20 അദ്ധ്യക്ഷ കൂടിയായ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. മാനവരാശി പലവിധ പ്രതിസന്ധികൾ നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ തിരിച്ചറിവും തിരുത്താനുള്ള മനസ്സുമാണ് മനുഷ്യന് ഉണ്ടാകേണ്ടതെന്നും അവർ പറഞ്ഞു. മനുഷ്യജീവിതത്തെപ്പറ്റിയുള്ള ഒരുൾക്കാഴ്ച വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ പ്രാപ്തമായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് നമുക്ക് വേണ്ടതെന്ന് ചടങ്ങിൽ സംസാരിച്ച സി 20 ട്രോയ്ക മെമ്പറും മാതാ അമൃതാനനമയീ മഠം വൈസ് ചെയർമാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. വീഡിയോ ഗെയിം പോലെയുള്ള ഭ്രമങ്ങളിൽ മാത്രമൊതുങ്ങാതെ ഡിജിറ്റൽ സൗകര്യങ്ങളെ വിദ്യാർത്ഥികൾക്ക് ഏതെല്ലാം തരത്തിൽ വിജയകരമായി വിനിയോഗിക്കാം എന്നതിനെപ്പറ്റി നമ്മൾ ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശി തരൂർ എം.പി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ബ്രസീലിലെ മുൻ വിദ്യാഭ്യാസ സഹമന്ത്രി ഡോ.ലൂയിസ് ക്ലോഡിയോ കോസ്റ്റ, മൗറീഷ്യസിലെ മുൻ വിദ്യാഭ്യാസ മന്ത്രി അറുമുഖം പരശുരാമൻ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. തുടർന്ന് വിദ്യാഭ്യാസവും നൈപുണ്യവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടന്ന ചർച്ചകൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ നേതൃത്വം നൽകി. തുടർന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള തഞ്ചാവൂർ സൗത്ത്സോൺ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. വിദ്യാഭ്യാസവും മാനസികാരോഗ്യവും, ഡിജിറ്റൽ വിദ്യാഭ്യാസവും നൈപുണ്യവികസനവും, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്. സമാപനസമ്മേളനം ഞായറാഴ്ച വൈകുന്നേരം മൂന്നിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.
Comments