തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ കേരള സർവകലാശാല ഇന്ന് പോലീസിൽ പരാതി നൽകും. കോളേജ് പ്രിൻസിപ്പാൾ ജി.ജെ ഷൈജുവിനെതിരെയും എസ്എഫ്ഐ നേതാവ് വിശാഖിനെതിരെയുമാണ് പരാതി നൽകുന്നത്. ആൾമാറാട്ടം സംബന്ധിച്ച രേഖകൾ സഹിതശമാണ് പരാതി നൽകുക. ആൾമാറാട്ടം, വിശ്വാസ വഞ്ചന, ഗൂഢാലോചന, വ്യജരേഖ ചമയ്‌ക്കൽ എന്നീ ഗുരുതര വകുപ്പുകൾ ഇവർക്ക് എതിരെ ചുമത്താൻ സാധ്യതയുണ്ട്. ആൾമാറാട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ പ്രിൻസിപ്പലിനെ ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. ആൾമാറാട്ടത്തിന് കൂട്ടുനിന്നതിനാണ് നടപടി.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ച അനഘ എന്ന പെൺകുട്ടിക്ക് പകരം എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി വിശാഖിന്റെ പേരാണ് പ്രിൻസിപ്പൽ സർവകലാശാലയ്‌ക്ക് അയച്ചത്. അനഘയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് കോളേജിലെ റിട്ടേണിംഗ് ഓഫീസറായ അദ്ധ്യപകർ സർവകലശാലയെ അറിയിച്ചിട്ടുണ്ട്. അദ്ധ്യാപകനെതിരേ കർശന നടപടിയെടുത്തില്ലെങ്കിൽ കോളേജിന്റെ അഫിലിയേഷൻ റദ്ദ് ചെയ്യും. അഞ്ചുവർഷത്തേക്ക് അദ്ധ്യാപകനെ സർവകലാശാലയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽനിന്നും മാറ്റി നിർത്താനും വിസി നിർദ്ദേശം നൽകിയിരുന്നു.
ഈ വിഷയത്തിൽ ഗവർണറും ഇടപ്പെട്ടിരുന്നു. ഇങ്ങനെയാണോ പുതിയ തലമുറയെ ജനാധിപത്യത്തെ കുറിച്ച് പഠിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെയല്ല സമൂഹത്തിന് സന്ദേശം നൽകേണ്ടതെന്നും വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
അതേസമയം സംഭവത്തിൽ ഗവർണർക്ക് എബിവിപി പരാതി നൽകി. എസ്എഫ്‌ഐ നേതാവായ വിശാഖിനെ യൂയൂസിയായി തിരുകി കയറ്റാൻ വ്യക്തമായ നീക്കമാണ് നടന്നിരിക്കുന്നതെന്ന് എബിവിപി പരാതിയിൽ ചൂണ്ടിക്കാട്ടി. കോളേജ് പ്രിൻസിപ്പാളിന്റെ അനുവാദത്തോടെയാണ് തിരിമറി നടന്നിരിക്കുന്നതെന്നും വിശാഖിനെതിരെയും പ്രിൻസിപ്പാളിനെതിരെയും ഉചിതമായ നടപടി സ്വാകരിക്കണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എൻസിറ്റി ശ്രീഹരി പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
Comments