തിരുവനന്തപുരം: ദേവസ്വം ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖ പ്രവർത്തനം തടയുമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സർക്കുലർ അവജ്ഞയോടെ തള്ളുന്നുവെന്ന് ആർഎസ്എസ് പ്രാന്ത കാര്യകാരി സദസ്യൻ കാഭാ സുരേന്ദ്രൻ. ക്ഷേത്ര കേന്ദ്രീകൃതമായല്ല ആർഎസ്എസ് പ്രവർത്തനം നടത്തുന്നതെന്നും സമൂഹകേന്ദ്രീകൃതമായാണെന്നും അദ്ദേഹം പറഞ്ഞു. മുൻപും കരുണാകരൻ അടക്കമുള്ള മുഖ്യമന്ത്രിമാർ ഇത്തരത്തിൽ വിലക്കേർപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അക്കാലത്തുപോലും ആർഎസ്എസ് ശാഖകൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും കാഭാ സുരേന്ദ്രൻ പറഞ്ഞു.
തങ്ങളാണ് ആർഎസ്എസിനെ ഏറ്റവും കൂടുതൽ എതിർക്കുന്നതെന്ന് വരുത്തിത്തീർക്കാനാണ് സർക്കാർ ഈ ഉത്തരവിലൂടെ ശ്രമിക്കുന്നതെന്നും കാഭാ പറഞ്ഞു. മുസ്ലീം വോട്ടുകൾ സമാഹരിക്കാനുള്ള തന്ത്രമാണിത്. സ്വന്തം അണികൾക്കിടയിലും ജിഹാദികൾക്കിടയിലും പ്രീതി പിടിച്ചുപറ്റാനുള്ള നീക്കമാണ് ഇടത് സർക്കാർ നടത്തുന്നത്. ഇത് വിഡ്ഢിത്തമാണ്. ഇത്തരം വിവാദങ്ങൾ ഉണ്ടാക്കി അഴിമതി വിഷയങ്ങളിൽ നിന്നും തടിതപ്പാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ വിലക്കിക്കൊണ്ട് നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സർക്കുലർ കൂടി പുറത്തിറക്കിയിരിക്കുന്നത്. ക്ഷേത്രകാര്യങ്ങൾ അല്ലാതെ മറ്റു പ്രവർത്തനങ്ങൾ നടക്കുകയാണെങ്കിൽ അവ തടയുകയും മേലുദ്യോഗസ്ഥരെ വിശദാംശങ്ങൾ അറിയിക്കുകയും ചെയ്യണമെന്നും സർക്കുലറിൽ പറയുന്നു. ശാഖാപ്രവർത്തനം തടയാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കുലറിലൂടെ ബോർഡ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Comments