ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ എട്ടുവരിപ്പാത ‘ദ്വാരക ഇ-വേ’ 2024 ഏപ്രിലിൽ യാഥാർത്ഥ്യമാകുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഡൽഹിയ്ക്കും ഗുരുഗ്രാമിനമിടയിലാണ് പാത യാഥാർത്ഥ്യമാകുക. 9,000 കോടി രൂപ ചെലവിൽ 34 മീറ്റർ വീതിയുള്ള എക്സ്പ്രസ് വേ ഹരിയാനയിൽ 18.9 കിലോമീറ്ററും ഡൽഹിയിലെ 10.1 കിലോമീറ്ററും ബന്ധിപ്പിക്കുക ഒറ്റ തൂണിലാണ്.
ശിവമൂർത്തിയിൽ നിന്ന് ആരംഭിച്ച് ഖേർക്കി ദൗല ടോൾ പ്ലാസയിൽ അവസാനിക്കുന്ന എക്സ്പ്രസ് വേയിൽ ഫ്ളൈഓവറുകൾ, ടണലുകൾ, അണ്ടർപാസുകൾ, ഗ്രേഡ് റോഡുകൾ, എലിവേറ്റഡ് റോഡുകൾ, ഫ്ളൈഓവറുകൾ എന്നിവ ഉൾപ്പെടുന്ന നാല് ലെവൽ റോഡ് ശൃംഖലയുണ്ടെന്ന് ഗഡ്കരി അറിയിച്ചു. എക്സ്പ്രസ്വേയുടെ ഇരുവശങ്ങളിലും മൂന്നുവരി സർവീസ് റോഡും നിർമിക്കുന്നുണ്ട്. മാത്രമല്ല, മുഴുവൻ എക്സ്പ്രസ് വേയിലും ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം (ഐടിഎസ്) സൗകര്യം ഉൾപ്പെടുത്തുകയും മൊത്തത്തിലുള്ള ഗതാഗത അനുഭവം വർദ്ധിപ്പിക്കുകയും ചെയ്യും. ഈ എക്സ്പ്രസ് വേയിൽ തന്നെയാണ് 3.6 കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന രാജ്യത്തെ ഏറ്റവും വീതിയുള്ള എട്ട് വരി തുരങ്കം നിർമ്മിക്കുന്നത്.
ദ്വാരകയിൽ നിന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തെ ബന്ധിപ്പിക്കാൻ അതിവേഗ പാത സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പൂർത്തിയായിക്കഴിഞ്ഞാൽ, ദ്വാരകയുടെ സെക്ടർ 25-ൽ വരാനിരിക്കുന്ന ഇന്ത്യാ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററുമായി എക്സ്പ്രസ്വേ ബന്ധിപ്പിക്കും. നിലവിൽ മഹിപാൽപൂരിനടുത്തുള്ള ശിവമൂർത്തി മുതൽ ദ്വാരക വരെയുള്ള ആദ്യത്തെ 5.9 കിലോമീറ്റർ നീളമുള്ള റോഡ് 60 ശതമാനം പൂർത്തിയായി.
4.2 കിലോമീറ്റർ നീളമുള്ള ദ്വാരക-അർബൻ എക്സ്റ്റൻഷൻ റോഡ് മുതൽ ബജ്ഗേര വരെയുള്ള രണ്ടാമത്തെ പാക്കേജ് ഏകദേശം 82 ശതമാനം പൂർത്തിയായി. ഡൽഹി-ഹരിയാന അതിർത്തിയിലുള്ല ബജ്ഗേര മുതൽ ബസായി റെയിൽ മേൽപ്പാലം വരെയുള്ള 10.2 കിലോമീറ്റർ നീളമുള്ള റോഡിന്റെ നിർമ്മാം 93 ശതമാനം പൂർത്തിയായി. ബസായി മുതൽ ഖേർക്കി ദൗല വരെയുള്ള 8.7 കിലോമീറ്റർ നീളമുള്ള നാലാമത്തെ പാക്കേജിന്റെ നിർമ്മാണം ഏകദേശം 99 ശതമാനം പൂർത്തിയായതായി അധികൃതർ അറിയിച്ചു.
Comments