തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്താം ക്ലാസ് വിദ്യാർത്ഥിനി രാഖിശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി രംഗത്തെത്തിയത് കുട്ടിയുടെ അച്ഛൻ. രാഖിശ്രീയുടെ മരണം ഒരു യുവാവിന്റെ ശല്യം സഹിക്ക വയ്യാതെയെന്ന് അച്ഛൻ പറഞ്ഞു. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരൻ മകളെ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും അച്ഛൻ ആരോപണം ഉന്നയിച്ചു.
ആറ് മാസം മുൻപാണ് ഒരു ക്യാമ്പിൽ വെച്ച് പെൺകുട്ടി ഇയാളെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിക്ക് ഒരു മൊബൈൽ ഫോൺ നൽകി. വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാൻ നമ്പറുകളും നൽകി. തന്നോടൊപ്പം വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും അടക്കം ഭീഷണിരപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ഭീഷണിക്കത്തുകളും നൽകി. ഈ മാസം 16-ന് ബസ് സ്റ്റോപ്പിൽ വച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അച്ഛൻ രാജീവൻ പറഞ്ഞു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചിറയിൻകീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം രാഖിശ്രീയെ വീട്ടിലെ ശുചി മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ചിറയിൻകീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു രാഖിശ്രീ ആർ.എസ് (ദേവു-15).
കൂന്തള്ളൂർ പനച്ചുവിളാകം രാജീവ്-ശ്രീവിദ്യ ദമ്പതികളുടെ മകളാണ് രാഖി ശ്രീ. കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോൾ മികച്ച വിജയം നേടിയ വിദ്യാർത്ഥിനിയാണ്. എല്ലാ വിഷയങ്ങളിലും രാഖിശ്രീ എപ്ലസ് വാങ്ങിയിരുന്നു. പരീക്ഷ ഫലം പ്രസിദ്ധീകരിച്ച അന്ന് സ്കൂളിൽ വിദ്യാർത്ഥികൾ എല്ലാവരും ഒത്തുകൂടുകയും ചെയ്തു. പിന്നീട് വൈകുന്നേരത്തോടെയാണ് കുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Comments