എറണാകുളം: കൊച്ചി നഗരത്തിൽ ലോറിയിൽ കരിങ്കല്ലുകൾക്കിടയിൽ ഒളിപ്പിച്ചുകൊണ്ടുവന്ന മയക്കുമരുന്ന് കണ്ടെത്തി. ലോറിയിൽ നിന്ന് 286 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷെഫീക്ക്, പുന്നപ്ര സ്വദേശി ആഷിഖ് എന്നിവരാണ് പിടിയിലായത്. പോലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനായി അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വരുന്ന പലചരക്ക്, കരിങ്കൽ ലോറികളിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തുകയായിരുന്നു പതിവ്. ഇതിനായി ഡ്രൈവർമാരുടെ ഒത്താശയോടെ സഹായികൾ എന്ന വ്യാജേന കയറിപ്പറ്റിയാണ് ഇവർ മയക്കു മരുന്ന് കേരള അതിർത്തി കടത്തിയിരുന്നത്.
കരിങ്കൽ കയറ്റിവന്ന ലോറിയിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്നുമായി എത്തിയ ഇവരെ പോലീസിന്റെ യോദ്ധാവ് സ്ക്വാഡാണ് പിടികൂടിയത്. 25 ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. ബെംഗളുരുവിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് കൊണ്ടുവന്നത്. ഒന്നാം പ്രതി ഷെഫീക്കിന് വിശാഖപട്ടണം, കുമളി എന്നിവിടങ്ങളിൽ കഞ്ചാവ് കേസും ആലപ്പുഴയിൽ അടിപിടി കേസുമുണ്ട്.
Comments