തിരുവനന്തപുരം: പ്രസം കഴിഞ്ഞ് മടങ്ങവേ കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. മണമ്പൂർ സ്വദേശി മഹേഷിന്റെ ഭാര്യ അനുവാണ് ചികിത്സയിലിക്കെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനു മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
അനുവിന്റെ മൂന്ന് ദിവസം പ്രായമായ കുഞ്ഞ്, അനുവിന്റെ മാതാവ് മണമ്പൂർ നാലുമുക്ക് കാരൂർക്കോണത്ത് പണയിൽ വീട്ടിൽ ശോഭ(41), ഓട്ടോ ഡ്രൈവർ മണമ്പൂർ കാരൂർക്കോണത്ത് വീട്ടിൽ സുനിൽ (40) എന്നിവർ അപകടത്തിനു തൊട്ടുപിന്നാലെ മരിച്ചിരുന്നു. പ്രസവാനന്തരം എസ്എടി ആശുപത്രിയിൽ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോയിലാണ് കെഎസ്ആർടിസി ബസ് ഇടിച്ചത്.
കണിയാപുരത്തിനു സമീപം പള്ളിപ്പുറം താമരക്കുളം മുഴുത്തിരിയാവട്ടത്ത് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ആറ്റിങ്ങലിൽ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് ഓട്ടോയിലേക്ക് ഇടിച്ചു കയറിയത്. അമിതവേഗത്തിലെത്തിയ ബസ് എതിർദിശയിലേക്കു പാഞ്ഞ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിഞ്ചുകുഞ്ഞ് പുറത്തേക്കു തെറിച്ചു വീണു. ശോഭ, സുനിൽ എന്നിവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. അനുവിന്റെ പ്രസവം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു കുടുംബം.
അപകടത്തിൽ പരുക്കേറ്റ അനുവിന്റെ ഭർത്താവ് മഹേഷും മൂത്ത മകൻ മിഥുനും (4) ചികിത്സയിലാണ്. അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ കൊല്ലം മയ്യനാട് കുട്ടിക്കട താഴത്തുചേരി ജിത്തു ഭവനിൽ വി. അജിത് കുമാറിനെ(50) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്.
Comments