തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ യുവാവിനെതിരായ ആരോപണം നിഷേധിച്ച് കുടുംബം. പെൺകുട്ടിയെ ശല്യം ചെയ്തിട്ടില്ലെന്നും ഇരുവരും തമ്മിൽ സ്‌നേഹത്തിലായിരുന്നുവെന്നും ചിറയിൻകീഴ് പണ്ടകശാല സ്വദേശിയായ അർജുന്റെ വീട്ടുകാർ ആരോപിച്ചു. ആരോപണം ഉയർന്നതിന് പിന്നാലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ അർജുൻ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.
ചിറയൻകീഴ് കുന്തള്ളൂർ പനച്ചുവിളാകം വീട്ടിൽ രാജീവ്-ശ്രീവിദ്യ ദമ്പതികളുടെ മകൾ രാഖിശ്രീയെ ശനിയാഴ്ച വൈകിട്ടോടെ വീടിനുള്ളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എസ്എസ്എൽസി ഫലം വന്ന് തൊട്ടടുത്ത ദിനമായിരുന്നു പെൺകുട്ടി ജീവനൊടുക്കിയത്. നാട്ടുകാരനായ അർജുൻ എന്ന യുവാവ് നിരന്തരം പെൺകുട്ടിയെ ശല്യം ചെയ്തിരുന്നുവെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നുമാണ് വീട്ടുകാരുടെ പരാതി.
പെൺകുട്ടിയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഒരു വർഷത്തിലേറെയായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുലവെന്നും അർജുന്റെ വീട്ടുകാർ വിശദീകരിച്ചു. എസ്എസ്എൽസി ഫലം വന്നത് മുതൽ മരിക്കുന്നതിന് തൊട്ടു മുൻപ് വരെയുള്ള വിവരങ്ങൾ രാഖിശ്രീ അർജുനെ വാട്ട്‌സ്ആപ്പ് മുഖേന അറിയിച്ചിരുന്നു. അർജുനുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതിലുള്ള വിഷമമാണ് അവസാനമായി അയച്ച സന്ദേശമെന്നും യുവാവിന്റെ കുടുംബം പറഞ്ഞു. ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ അർജുന്റെ കുടുംബം പോലീസിന് കൈമാറിയിട്ടുണ്ട്.
Comments