തൃശൂർ: തൃശൂരിൽ വെള്ളറക്കാട് പള്ളിമേപ്പുറത്ത് ബൈക്ക് വർക്ക് ഷോപ്പ് ജീവനക്കാരന് നേരെ ക്രൂര മർദ്ദനം. വെള്ളറക്കാട് സ്വദേശി മൊഹിനുദ്ദീന് നേരെയാണ് ആക്രമണമുണ്ടായത്. പള്ളിമേപ്പുറം സ്വദേശി മോനുട്ടിൻ ജീവനക്കാരനെ ചുറ്റിക ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ ബ്രേക്ക് റിപ്പയർ ചെയ്തത് ശരിയായില്ലെന്ന് ആരോപിച്ചായിരുന്നു ജീവനക്കാരനായ യുവാവിനെ മർദ്ദിച്ചത്.
വെള്ളറക്കാട് നെല്ലിക്കുന്ന് റോഡിന് സമീപമാണ് മൊഹിനുദ്ദീന്റെ വർക്ക് ഷോപ്പ്. മോനുട്ടിയുടെ ഭാര്യ ഈ വർക്ക് ഷോപ്പിൽ കഴിഞ്ഞ ദിവസം സ്‌കൂട്ടർ റിപ്പയർ ചെയ്യുന്നതിനായി നൽകിയിരുന്നു. ഇത് ശരിയാക്കി നൽകിയതിന് പിന്നാലെ മോനുട്ടി വർക്ക് ഷോപ്പിലെത്തി ബൈക്കിന്റെ ബ്രേക്ക് ശരിയായില്ലെന്നും പറഞ്ഞ് മൊഹിനുദ്ദീനെ അസഭ്യം പറഞ്ഞു.
ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ മോനുട്ടി മൊഹിനുദ്ദീനെ ആക്രമിക്കുകയായിരുന്നു.സംഘർഷത്തിൽ മോനുട്ടി ഷോപ്പിലുണ്ടായിരുന്ന ഇരുമ്പ് ചുറ്റിക എടുത്ത് മൊഹിനുദ്ദീനെ മർദ്ദിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ പരിക്കേറ്റ മൊഹിനുദ്ദീൻ കുന്നംകുളം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ എരുമപ്പെട്ടി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments