പത്തനംതിട്ട: അടൂരിൽ പാമ്പ് കടിയേറ്റ എട്ടു വയസുകാരനെ 108 ആംബുലൻസിൽ തിരുവനന്തപുരത്തെത്തിച്ചത് 50 മിനിട്ടിൽ. ഗ്രീൻ കോറിഡോർ സംവിധാനത്തിന്റെ സഹായത്തോടെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചത്. വിദ്യാർത്ഥിക്ക് തുടർ ചികിത്സ നൽകിവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. 108 ആംബുലൻസ് പൈലറ്റ് രാജേഷ് ബാലൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ശ്രീജിത്ത് എസ് എന്നിവരാണ് കുട്ടിയെ സാഹസിക യാത്രയിലൂടെ തിരുവനന്തപുരത്ത് എത്തിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് എട്ടുവയസുകാരന് അണലിയുടെ കടി ഏൽക്കുന്നത്. തുടർന്ന് വീട്ടുകാർ കുട്ടിയെ ഉടൻ തന്നെ അടൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് ആന്റി വെനം നൽകി വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുട്ടിയെ തിരുവനന്തപുരത്തെത്തിക്കാൻ ആമ്പുലൻസ് എത്തിയതോടെ ആശുപത്രി എയ്ഡ് പോസ്റ്റിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇതോടെ പൊലീസിന്റെ ഗ്രീൻ കോറിഡോർ സംവിധാനം വഴി ആംബുലൻസിന് സുഗമമായി കടന്നു പോകാൻ വേണ്ട സജ്ജീകരണങ്ങൾക്കും ഒരുക്കമായി. വൈകിട്ട് 3.40-തോടെ കുട്ടിയുമായി ആംബുലൻസ് അടൂരിൽ പുറപ്പെടുകയും 4.30-ന് തിരുവനന്തപുരത്ത് എത്തുകയുമായിരുന്നു.
Comments