തിരുവനന്തപുരം: ഇനി വരും നാളുകളിൽ സഹകരണ പ്രസ്ഥാനങ്ങളിലൂടെയാണ് രാജ്യത്തിന്റെ വികസനം മുന്നോട്ടുപോവുകയെന്നും അതു മനസിലാക്കിയാണ് കേന്ദ്രസർക്കാർ സഹകരണമേഖലയ്ക്കുവേണ്ടി പ്രത്യേകമന്ത്രാലയം രൂപീകരിച്ചതെന്നും റിസർവ് ബാങ്ക് ഡയറക്ടർ സതീഷ് മറാത്തെ. സഹകരണമേഖലയിൽ സാമ്പത്തിക കാര്യങ്ങൾ മാത്രമല്ല സേവന കാര്യങ്ങളും ഉത്പാദക സംരംഭങ്ങളും കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘സഹകരണമേഖലയിൽ സാമ്പത്തിക കാര്യങ്ങൾ മാത്രമല്ല സേവന കാര്യങ്ങളും ഉത്പാദക സംരംഭങ്ങളും കൈകാര്യം ചെയ്യണം. കൊറോണ കാലത്ത് തകരാതെ നിന്നത് ഭാരതത്തിന്റെ സാമ്പത്തികരംഗം മാത്രമാണ്. ഗ്രാമങ്ങളിൽ സഹകരണമേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടുലക്ഷത്തിലധികം പ്രാഥമിക കാർഷികവികസന സഹകരണസംഘങ്ങൾ അടുത്ത കാലത്തായി രൂപീകരിച്ചു. പിന്നീട് അവയെ മൾട്ടിപർപ്പസ് സൊസൈറ്റികളായി ഉയർത്തി. സഹകരണമേഖലയ്ക്ക് ഇന്ത്യയുടെ വികസനത്തിൽ പ്രത്യേക പങ്ക് വഹിക്കാനുണ്ട്’- സതീഷ് മറാത്തെ പറഞ്ഞു.
സഹകാർഭാരതി അനന്തപുരം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ വളർന്നുവരുന്ന സാമ്പത്തിക സാഹചര്യത്തിൽ സഹകരണപ്രസ്ഥാനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Comments