ബെംഗളൂരു: കർണാടക കോൺഗ്രസിലെ അഭിപ്രായ ഭിന്നതയെ പറ്റി ഒരക്ഷരം മിണ്ടരുതെന്ന് നേതാക്കൾക്ക് കർശന നിർദ്ദേശം. പുതിയ സർക്കാറിന്റെ അധികാരം പങ്കുവെയ്ക്കുന്ന കാര്യത്തെ പറ്റി വിവാദങ്ങൾക്ക് വഴിവെക്കുന്ന പ്രസ്താവനകൾ നടത്തരുതെന്നാണ് നേതാക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിപദത്തിന്റെ പങ്കുവെക്കലിനെ പറ്റി ഒന്നും മിണ്ടരുത്. കർണാടക പിസിസിയുടെതാണ് നിർദ്ദേശം.
ആദ്യ രണ്ടര കൊല്ലം സിദ്ധരാമയ്യയെയും തുടർന്നുള്ള രണ്ടരകൊല്ലം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പക്ഷത്ത് നിന്നുള്ള പ്രമുഖനും നിലവിലെ ക്യാബിനെറ്റ് മന്ത്രിയുമായ എം.ബീ പാട്ടീൽ നടത്തിയ പ്രസ്താവന പാർട്ടിയിൽ വലിയ കോളിളക്കം സൃഷ്ടിച്ചു.
ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിട്ടില്ലെന്നും സിദ്ധരാമയ്യ തന്നെയാകും തുടർച്ചയായി അഞ്ചുകൊല്ലം ഭരിക്കുക എന്നായിരുന്നു പാട്ടീലിന്റ പ്രസ്താവന. ഇതിനെതിരെ ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷ് രംഗത്ത് വന്നതോടെ രംഗം കൂടുതൽ കലുഷിതമായി. ഇതോടെ കർണാടക കോൺഗ്രസിൽ വലിയ വിവാദങ്ങൾക്ക് തുടക്കമായി.
പുതിയ മന്ത്രിസഭയെക്കുറിച്ചുള്ള ചർച്ചകൾക്കായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഡൽഹി സന്ദർശിക്കുകയാണ്. എന്നാൽ ഇതിനിടയിൽ ഇരുപക്ഷവും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്.
Comments