ന്യൂഡൽഹി: ഇന്ന് ഭാരതം എന്താണ് ചിന്തിക്കുന്നതെന്ന് അറിയാൻ ലോകം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി ഡൽഹിയിലെത്തിയ പ്രധാനമന്ത്രി, അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
‘എന്തുകൊണ്ടാണ് നാം ലോകത്തിന് വാക്സിനുകൾ നൽകിയതെന്ന് അവിടെയുള്ള ജനങ്ങൾ എന്നോട് ചോദിച്ചു, ഇത് ബുദ്ധന്റെയും ഗാന്ധിയുടെയും നാടാണ്, ഞങ്ങൾ ശത്രുക്കളെ പോലും പരിപാലിക്കുന്നു. ഇന്ത്യ എന്താണ് ചിന്തിക്കുന്നതെന്ന് അറിയാൻ ഇന്ന് ലോകം ആഗ്രഹിക്കുന്നു.
എന്റെ രാജ്യത്തിന്റെ സംസ്കാരത്തെക്കുറിച്ച് പറയുമ്പോൾ ഞാൻ ലോകത്തിന്റെ കണ്ണുകളിലേക്കാണ് നോക്കുന്നത്. രാജ്യത്ത് കേവല ഭൂരിപക്ഷത്തോടെ നിങ്ങൾ ഒരു സർക്കാർ രൂപീകരിച്ചതുകൊണ്ടാണ് ഈ ആത്മവിശ്വാസം ലഭിച്ചത്. ഇവിടെ വന്നവർ ഇന്ത്യയെ സ്നേഹിക്കുന്നവരാണ്’- ജനങ്ങളോടായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
‘തമിഴ് ഭാഷ നമ്മുടെ ഭാഷയാണ്. ഇത് ഓരോ ഇന്ത്യക്കാരന്റെയും ഭാഷയാണ്. ഇത് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയാണ്. ‘തിരുക്കുറൽ’ എന്ന പുസ്തകത്തിന്റെ ടോക് പിസിൻ വിവർത്തനം ചെയ്ത പുസ്തകം പാപുവ ന്യൂ ഗിനിയയിൽ പ്രകാശനം ചെയ്യാൻ തനിക്ക് അവസരം ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം വ്യാഴാഴ്ച പുലർച്ചെയാണ് ജപ്പാൻ, പാപ്പുവ ന്യൂഗിനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തിയത്. ഡൽഹി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും പാർട്ടി നേതാക്കളും ഹാരമണിയിച്ചാണ് സ്വീകരിച്ചത്.
Comments