എറണാകുളം: മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മക്കളടക്കം ലഹരി ഉപയോഗത്തിന്റെ കണ്ണികളെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ. എല്ലാ തട്ടിലെയും പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഒരു എസ്പിയുടെ രണ്ടുമക്കളും ഇതിൽ ഉൾപ്പെടുന്നു. ഉദ്യോഗസ്ഥർ സ്വയം ഇക്കാര്യം പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കമ്മിഷണറുടെ പരാമർശം.
കേരളത്തിൽ കഞ്ചാവ്, എംഡിഎഎ എന്നിവയുടെ ഉപയോഗം വർധിച്ചുവരികയാണ്. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും കെ സേതുരാമൻ ആവശ്യപ്പെട്ടു. നേരത്തെതന്നെ സിനിമാ താരങ്ങൾക്കിടയിലെ വർധിച്ച ലഹരി ഉപയോഗത്തേക്കുറിച്ച് അറിയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇവർ ലഹരിമരുന്ന് കൈവശം വെക്കുമ്പോഴോ ഉപയോഗിക്കുന്ന സമയത്തോ മാത്രമേ പിടികൂടാനാകൂ എന്നതാണ് ഇക്കാര്യത്തിലെ പരിമിതി. സഹായികളാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നത്. ഈ താരങ്ങളുടെ പിന്നാലെ പോലീസ് ഉണ്ടെന്നും ഇവർ പിടിയിലാകുമെന്നും കമ്മീഷണർ പറഞ്ഞിരുന്നു.
മയക്കുമരുന്ന് ഏത് സ്ഥലത്ത് വെച്ച് ഉപയോഗിച്ചാലും അത് കുറ്റകരമാണ്. അതിനാൽ സിനിമാ സെറ്റിൽ പരിശോധന നടത്താൻ തടസമില്ല. കേരളത്തിലെ ലോകമറിയുന്ന കലാകാരന്മാർ ആരും മയക്കുമരുന്ന് ഉപയോഗിച്ചല്ല താരങ്ങളായതെന്നും അവരിൽ പലരും തങ്ങളെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments