ന്യൂഡൽഹി: ഞങ്ങളുടെ തീർഥാടന കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയയിലെ ക്ഷേത്രങ്ങൾ നശിപ്പിക്കുന്ന സംഭവങ്ങളെ പരാമർശിച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ത്രിരാഷ്ട്ര സന്ദർശനം അവസാനിപ്പിച്ച് ഡൽഹിയിലെത്തിയ പ്രധാനമന്ത്രി ഡൽഹിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
‘ഇന്ത്യയിലെ പൗരന്മാർ ധൈര്യത്തോടെ സംസാരിക്കണം. ലോകം നിങ്ങളെ കേൾക്കുന്നതിനായി ആകാംക്ഷയിലാണ്. എന്തിനാണ് ലോകത്തിന് വാക്സിനുകൾ നൽകിയതെന്ന് മറ്റ് രാജ്യങ്ങളിലെ ആളുകൾ എന്നോട് ചോദിച്ചു. ഇത് ബുദ്ധന്റെയും ഗാന്ധിയുടെയും നാടാണ് എന്നാണ് എനിക്ക് പറയാനുള്ളത്. ശത്രുക്കളെപ്പോലും ഞങ്ങൾ ശ്രദ്ധിക്കുന്നു. ഇന്ന് ഇന്ത്യ എന്താണ് ചിന്തിക്കുന്നതെന്ന് ലോകം അറിയാൻ ആഗ്രഹിക്കുകയാണ്. ലോകത്തിൽ ഇന്ത്യ വളർന്ന് വരുന്ന സാഹചര്യത്തെക്കുറിച്ച് ആഗോളതലത്തിൽ രാജ്യം ബഹുമാനിക്കപ്പെടുകയാണ്. കേവല ഭൂരിപക്ഷം ലഭിക്കുന്നതിൽ നിന്നാണ് ആത്മവിശ്വാസം ലഭിക്കുന്നത്. എന്റെ രാജ്യത്തിന്റെ സംസ്കാരത്തെക്കുറിച്ച് പറയുമ്പോൾ ഞാൻ ലോകത്തിന്റെ കണ്ണുകളിലേക്കാണ് നോക്കുന്നത്. ഇവിടെ വന്നവർ ഇന്ത്യയെ സ്നേഹിക്കുന്നവരാണ്’ പ്രധാനമന്ത്രി പറഞ്ഞു.
ത്രിദിന സന്ദർശനത്തിന് ശേഷം ഇന്ത്യയിലെത്തിയ പ്രധാനമന്ത്രിയെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും മറ്റ് പാർട്ടി അംഗങ്ങളും ചേർന്ന് ഹാരമണിയിച്ച് സ്വാഗതം ചെയ്തു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിരവധി ബിജെപി പ്രവർത്തകരാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്.
Comments