റാഞ്ചി: സ്ത്രീയായതോ ഗോത്രവർഗത്തിൽ ജനിച്ചതോ ഒരു പോരായ്മയായി കണക്കാക്കാൻ കഴിയില്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. കഴിവുകൾ തിരിച്ചറിഞ്ഞ് ആത്മ വിശ്വാസത്തോടെ മുന്നേറാനും സംസ്ഥാനത്തെ സ്ത്രീകളോട് രാഷ്ട്രപതി ആവശ്യപ്പെട്ടു. ജാർഖണ്ഡിലെ ഖുന്തിയിൽ നടന്ന വനിതാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു രാഷ്ട്രപതിയുടെ പരാമർശം.
സ്ത്രീകളുടെ പ്രചോദനാത്മകമായ പ്രവർത്തനങ്ങൾ രാജ്യത്തെ കാര്യക്ഷമമാക്കുന്നു. സാമൂഹിക പരിഷ്കരണം, രാഷ്ട്രീയം, സമ്പദ്വ്യവസ്ഥ, വിദ്യഭ്യാസം, ശാസ്ത്രം, ഗവേഷണം, ബിസിനസ്സ്, കായികം, സൈനീക സേനകൾ തുടങ്ങിയ മേഖലയിൽ സ്ത്രീകളുടെ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. കഴിവുകൾ സ്വയം പരിപോഷിപ്പിക്കാനും സമൂഹത്തിൽ മുന്നേറാനും സംസ്ഥാനത്തെ സ്ത്രീകളോട് രാഷ്ട്രപതി ആവശ്യപ്പെട്ടു.
സമൂഹത്തിലെ സ്ത്രീശാക്തീകരണത്തിന്റെ പ്രധാന്യം രാഷ്ട്രപതി എടുത്ത് പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് സ്ത്രീകളെ സ്വയം സഹായസംഘങ്ങളുമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും രാഷ്ട്രപതി എടുത്ത് പറഞ്ഞു. ഇതിലൂടെ സ്ത്രീകളുടെ നൈപുണ്യ വികസനശേഷി വർദ്ധിക്കുകയും തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതിനും ഇടയാകുമെന്നും രാഷ്ട്രപതി പറഞ്ഞു.
ഗോത്രവിഭാഗങ്ങൾക്കിടയിൽ സ്ത്രീധന സമ്പ്രദായമില്ല. ഇത് മാതൃകാപരമായ ഉദാഹരണമാണെന്നും രാഷ്ട്രപതി പറഞ്ഞു.
Comments