ഇടുക്കി : പൂപ്പാറ ചൂണ്ടലിൽ വാഹനം ഇടിച്ച ചക്കകൊമ്പൻ എന്ന കാട്ടാനക്ക് സാരമായ പരിക്കുകൾ ഇല്ലെന്ന നിഗമനത്തിൽ വനം വകുപ്പ്. ആനയെ 15 ദിവസം നിരീക്ഷിയ്‌ക്കുന്നതിനായി വനം വകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചു. റോഡിൽ നിലയുറപ്പിച്ചിരുന്ന ആനയെ കഴിഞ്ഞ ദിവസം കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റിരുന്നു.
ചൊവ്വാഴ്ച രാത്രിയിലാണ്, കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ വെച്ച്, കാട്ടനയെ കാർ ഇടിച്ചത്. ചുണ്ടലിലെ ജനവാസ മേഖലയിൽ എത്തിയ ആനയെ, നാട്ടുകാർ തുരത്താൻ ശ്രമിക്കുന്നതിനിടെ ആന, റോഡിലേയ്‌ക്ക് ഇറങ്ങുകയും, ഈ സമയം ഇതുവഴി വന്ന വാഹനം ഇടിക്കുകയുമായിരുന്നു. ഇരുട്ടായതിനാല്‍ വളവിന് സമീപം പെട്ടെന്ന് റോഡിലേക്കിറങ്ങിയ ആനയെ കാണാൻ കഴിഞ്ഞില്ല. അപകടത്തിന് പിന്നാലെ ആന ചക്ക കൊമ്പൻ ആണെന്ന് നാട്ടുകാരും വ്യക്തമാക്കിയിരുന്നു. അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്കേറ്റു.
സംഭവത്തിന് ശേഷം ഉൾകാട്ടിലേയ്‌ക്ക് കയറിയ ചക്കകൊമ്പനെ ഇന്നലെ തേൻപാറ മേഖലയിൽ കണ്ടെത്തിയിരുന്നു. അപകടത്തിൽ, സാരമായ പരിക്കേറ്റിട്ടില്ലെന്നും ആരോഗ്യവാനാണെന്നും അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നില്ലെന്നുമാണ് വനം വകുപ്പിന്റെ നിഗമനം. വാച്ചർമാരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ആനയെ നിരീക്ഷിയ്‌ക്കും.
Comments