മലപ്പുറം : തിരൂർ സ്വദേശിയായ വ്യവസായിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളി. തിരുർ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയും യുവാവും ചെന്നൈയിൽ പിടിയിലായി. ഷിബിൽ (22) ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) എന്നിവരാണ് പിടിയിലായത്. വ്യവസായിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.
സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളിയാണ് ഷിബിൽ. ഇവരിപ്പോൾ തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ ചെന്നൈയിലാണ് ഉള്ളത്. സിദ്ധിഖിനെ കാണാനില്ലെന്ന് പറഞ്ഞ് മകൻ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. സിദ്ധിഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാർഡും നഷ്ടമായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേക്ക് എത്തിയിരിക്കുന്നത്.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി അട്ടപ്പാടിയിലെ കൊക്കയിലേക്ക് മൃതദേഹത്തിന്റെ ഭാഗങ്ങൾ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അട്ടപ്പടിയിലേക്ക് തിരിച്ചിട്ടുണ്ട്. 9 മണിയോടെ മൃതദേഹത്തിനായുള്ള തിരച്ചിൽ ആരംഭിക്കും. മൃതദേഹം കണ്ടെടുക്കുകയാണ് കേസിൽ നിർണ്ണായകം. മൃതദേഹം അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗിലാക്കി തള്ളി എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
സിദ്ധിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടൽ ജീവനക്കാരനായ ഷിബിലും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയും ഇന്നലെ മുതൽ ഒളിവിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളാ പോലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.
ഷിബിലിന് 22 ഉം ഫർഹാനയ്‌ക്ക് 18 വയസുമാണ് പ്രായം. പ്രതികൾ നൽകിയ മൊഴി പ്രകാരം മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളുകയായിരുന്നു. ഇതോടെ അഗളിയിലെ കൊക്കയിൽ പോലീസ് തെരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഏഴര മുതൽ ഇവിടെ മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തും. സംഭവം ഹണി ട്രാപ്പാണോ എന്നടക്കം വിശദമായ അന്വേഷണം നടത്തുമെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
Comments