ന്യൂഡൽഹി : രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന് ഇനി രണ്ടു ദിവസം മാത്രം. ചടങ്ങിനായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിൽ. പ്രൗഢഗംഭീരമായ ചടങ്ങിന് പ്രത്യേകം ക്ഷണിക്കപ്പെട്ട സന്യാസി സമൂഹവും സാക്ഷ്യം വഹിക്കും.
രാജ്യതലസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന സ്വപ്ന പദ്ധതിയായ സെൻട്രൽ വിസ്റ്റയുടെ ഭാഗമായി പണിതീർത്ത പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും , ചടങ്ങിനായുള്ള തയ്യാറെടുപ്പുകളും ,സുരക്ഷാ ക്രമീകരണങ്ങളും അവസാന ഘട്ടത്തിലാണ് . പുതിയ നിയമനിർമ്മാണ സഭ വീര സവർക്കാരുടെ ജന്മദിനത്തിൽ രാജ്യത്തിന്റെ പ്രധാന സേവകൻ നാടിന് സമർപ്പിക്കുമ്പോൾ അതിന് സാക്ഷ്യം വഹിക്കാനും അനുഗ്രഹം ചൊരിയാനും പ്രത്യേക സന്യാസി സമൂഹവുമെത്തും.
രണ്ടുഘട്ടമായാണ് പാർലെമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ക്രമീകരിച്ചിട്ടുള്ളത് , ഞായറാഴ്ച്ച രാവിലെ 7.30 ന് പ്രത്യേക പൂജകളോടെ ചടങ്ങുകൾ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കർ, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ പൂജയിൽ പങ്കെടുക്കും. തുടർന്ന്, അധികാരത്തിന്റെയും നീതിയുടെയും പ്രതീകമായ ചെങ്കോൽ ലോക്സഭയ്ക്കുള്ളിൽ സ്ഥാപിക്കും. പിന്നീട് നടക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിൽ , ശങ്കരാചാര്യമഠത്തിലേതുൾപ്പടെ സന്യാസിമാരും വിവിധ മത പണ്ഡിതന്മാരും പങ്കു ചേരും .പന്ത്രണ്ട് മണിയോടെ ആരംഭിക്കുന്ന ഔദ്യോഗിക ചടങ്ങിൽ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശം രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കർ വായിക്കും. പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ ചടങ്ങുകൾ അവസാനിക്കും.
Comments