ന്യൂഡൽഹി: കംബോഡിയ രാജാവ് നൊറോഡോം സിഹാമോണി ഇന്ത്യ സന്ദർശിക്കുന്നു. ഇന്ത്യയും കംബോഡിയയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് കംബോഡിയ രാജാവിന്റെ ഇന്ത്യൻ സന്ദർശനം. മെയ് 29 മുതൽ 31 വരെയാണ് ഇന്ത്യൻ പര്യടനം. ആറ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കംബോഡിയയിലെ രാജാവ് ഇന്ത്യയിലേക്കെത്തുന്നത്. 1963ലായിരുന്നു അവസാനത്തെ സന്ദർശനം. റോയൽ പാലസ് മന്ത്രി, പ്രസിഡന്റ് എന്നിവരുൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും രാജാവിനൊപ്പം ഉണ്ടാകും.
ഇന്ത്യൻ പ്രസിഡന്റിന്റെ അവസാന കംബോഡിയ സന്ദർശനം 2010-ലായിരുന്നു. ഇതിന് മുമ്പ് രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദ് 1959-ൽ കംബോഡിയ സന്ദർശിച്ചിരുന്നു. കംബോഡിയ രാജാവിന്റെ സന്ദർശനത്തിന് രാജ്പതി ഭവനിൽ സെറിമോണിയൽ ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് അദ്ദേഹം രാജ് ഘട്ടിലെത്തി പുഷ്പാഞ്ജലി അർപ്പിക്കും.
കംബോഡിയൻ രാജാവ് രാഷ്‌ട്രപതി ഉപരാഷ്‌ട്രപതി പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അദ്ദേഹത്തെ സന്ദർശിക്കും. രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു രാജാവിന്റെ വിരുന്നൊരുക്കും. ഇന്ത്യയും കംബോഡിയയും തമ്മിലുള്ള ബന്ധത്തിന്റെ വേരുകൾ ഇന്ത്യയിൽ നിന്ന് ഉത്ഭവിച്ച ഹിന്ദു ബുദ്ധ സാംസ്‌കാരിക സ്വാധീനത്തിലാണ്. ഇന്ത്യ 1952-ലാണ് കംബോഡിയയുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്. കംബോഡിയയിലെ പുതിയ സർക്കാരിനെ അംഗീകരിക്കുകയും 1981-ൽ അതിന്റെ നയതന്ത്ര ദൗത്യം പുനരാരംഭിക്കുകയും ചെയ്ത ആദ്യത്തെ ജനാധിപത്യ രാജ്യമാണ് ഇന്ത്യ.
Comments