സമകാലിക സംഭവവികാസങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങളുമായി പനിയൻ ജ്വാലയുടെ വേദിയിൽ നിറഞ്ഞാടി. അംബികാസുതൻ മാങ്ങാടിന്റെ ഇതേ പേരിലുള്ള ചെറുകഥയാണ് നാടകരൂപത്തിലാക്കി അവതരിപ്പിച്ചത്. തെയ്യങ്ങളിൽ കോമാളെന്നറിയപ്പെടുന്ന പനിയന്റെ ചോദ്യങ്ങളുടെ ശരം സമൂഹത്തിന് നേരെ പാഞ്ഞപ്പോൾ നാടകത്തിന് ലഭിച്ചത് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ തിങ്ങി നിറഞ്ഞ കാണികളുടെ നിലയ്‌ക്കാത്ത കൈയടി.
രാത്രി നടക്കുന്ന രണ്ട് തെയ്യങ്ങൾക്കിടയിലുള്ള പുറപ്പാട് സമയത്തിൽ ദൈർഘ്യം കൂടുതൽ ഉണ്ടെങ്കിൽ അതിനിടയ്‌ക്ക് ആൾക്കാരെ രസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കെട്ടുന്ന തെയ്യമാണിത്. നിർബന്ധമായും കെട്ടിയാടേണ്ട ഒരു തെയ്യമല്ല പനിയൻ. അതുകൊണ്ടുതന്നെ നേർച്ചകളും വഴിപാടുകളും ഒന്നും ഈ തെയ്യത്തിനില്ല. എന്നാൽ, പലപ്പോഴും സമൂഹത്തിലെ കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിക്കാൻ പനിയൻ ഈ അവസരം ഉപയോഗിക്കുന്നു. പനിയൻ നാടകത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട്. അത്തരത്തിൽ ഉത്തരമലബാറിലെ ഒരു പ്രമുഖ തറവാട്ടിൽ കെട്ടിയാടുന്ന പനിയന്റെ ചോദ്യങ്ങൾ കൂടിയിരുന്നവർക്ക് നേരെ ഉയരുന്നതും അവർ തെയ്യത്തിനെതിരെ പ്രതികരിക്കാനൊരുങ്ങുന്നതുമാണ് പനിയൻ എന്ന നാടകം. കാണികളുടെ ഇടയിൽ ഇറങ്ങിച്ചെന്ന്, അവരോട് സംവദിച്ചുള്ള അവതരണ രീതിയാണ് അവലംബിച്ചത്.
പദ്മനാഭൻ ബ്ലാത്തൂർ ആണ് ചെറുകഥയ്‌ക്ക് നാടകരൂപം നൽകിയത്. സോമൻ പ്രണമിത മികച്ച രീതിയിൽ സംവിധാനം ചെയ്തു. അഭിനേതാക്കളെല്ലാം ഒന്നിനൊന്ന് മികവ് പ്രകടിപ്പിച്ചു. പ്രത്യേകിച്ച് പനിയനായി വേഷമിട്ട മനോജ് രാമപുരത്ത്. സുനിൽ കമ്പിക്കാനം, അനീഷ് ഇടപ്പണി, മണികണ്ഠൻ കാനത്തൂർ, രതീഷ് ചെമ്പിലോട്, ശശിധരൻ കരിച്ചേരി, മണികണ്ഠൻ കമ്മട്ട, പ്രമോദ് കൂക്കൽ, വിനായകൻ, സുധീഷ് ചന്ദ്രൻ കാടകം, ശിവശങ്കർ പയ്യന്നൂർ, പ്രഭാകരൻ പള്ളയിൽ, രാമചന്ദ്രൻ, സന്തോഷ് തളപ്പൻ, അഭിലാഷ് മാരങ്കാവ്, ലീല ഫൽഗുനൻ, ഹൃത്വിക് രതീഷ്, ആര്യൻ ആർ. സിന്ധു, പാർഥിവ് മാധവ്, ആദികൃഷ്ണ കരിച്ചേരി, ദേവദർശ് ശ്രീകുമാർ, ശിവജിത് രാമചന്ദ്രൻ, അഭിജിത് പ്രഭാകരൻ, അക്ഷത് നമ്പ്യാർ, സിദ്ധാർഥ് ലോഹിതാക്ഷൻ എന്നിവരാണ് പിന്നണിയിൽ. വിനോജ് കെ. സലിയുടെ സംഗീതം മികവിനു മറ്റൊരു കാരണമായി. രംഗപടം: രത്‌നൻ മടിക്കൈ, ദീപസംവിധാനം: അരവിന്ദൻ കുണ്ടംകുഴി, ചമയം: ഗോകുൽ. സാങ്കേതിക സഹായം: രാഘവൻ കമ്മട്ട, റിജേഷ് കരിച്ചേരി, ടീം ജ്വാല.
Comments