കൊല്ലം: കൊല്ലം അഞ്ചലിൽ പട്ടാപ്പകൽ യുവാവിനെ വീടിനുള്ളിൽ കെട്ടിയിട്ട് കവർച്ച. 35 ലക്ഷം രൂപയാണ് കവർന്നത്. അഞ്ചൽ കൈപ്പള്ളി സ്വദേശി സിബിൻഷായെ കെട്ടിയിട്ടാണ് നാൽവർസംഘം ഇയാളുടെ വീട്ടിൽ കവർച്ച നടത്തിയത്. സംഭവത്തിൽ അഞ്ചൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് മനസിലാക്കി നടത്തിയ കവർച്ചയാണിതെന്ന പ്രാഥമിക നിഗമനമനത്തിലാണ് നിലവിൽ പൊലീസ്. സിബിൻഷായുടെ പിതാവ് നസീർ പളളിയിൽ പോയ സമയത്തായിരുന്നു കവർച്ച. ഈ സമയം നാലംഗ സംഘം വീട്ടിനുള്ളിൽ കടന്ന് സിബിൻഷായെ കെട്ടിയിടുകയായിരുന്നു. പിന്നാലെ മുളകുപൊടി വിതറി കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന 35 ലക്ഷം രൂപ കവരുകയായിരുന്നു. വീട്ടുകാർ പോലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
പിതാവ് നസീറിന്റെ വ്യാപാരസ്ഥാപന വിൽപ്പനയുമായി ബന്ധപ്പെട്ട് കിട്ടിയ 35 ലക്ഷം രൂപയാണ് കവർന്നിരിക്കുന്നത്. വീട്ടിൽ സിബിൻ ഷായും മാതാവും അയൽവാസിയായ മറ്റൊരു സ്ത്രീയും മാത്രമാണ് ഉണ്ടായിരുന്നത്. മോഷ്ടാക്കൾ സിബിൻഷായുടെ ഇരുകൈകളിലും കത്തികൊണ്ട് വരഞ്ഞു മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടുകാരുടെ വിശദമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
Comments