അബുജ: ഫെഡറൽ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ പുതിയ പ്രസിഡന്റായി ബോല അഹമ്മദ് ടിനുബു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ് പ്രസിഡന്റായി കാഷിം ഷെട്ടിമയും സത്യപ്രതിജ്ഞ ചെയ്തു. തലസ്ഥാനമായ അബുജയിലെ ഈഗിൾ സ്‌ക്വയറിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഒലുകയോടെ അരിവോല ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. 2023-2027 വരെയാണ് ഇവരുടെ കാലാവധി.
സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. ഭാരതത്തെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചടങ്ങിൽ പങ്കെടുത്തു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിലേയും, വിദേശകാര്യ മന്ത്രാലയത്തിലേയും മുതിർന്ന ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 25-ന് നടന്ന തിരഞ്ഞെടുപ്പിൽ ഓൾ പ്രോഗസീവ് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച ടിനുബു 8 മില്യണിലധികം വോട്ട് നേടിയാണ് വിജയിച്ചത്. 1999-ൽ ആരംഭിച്ച നിലവിലെ ഫോർത്ത് റിപ്പബ്ലിക്കിന്റെ 5-ാമത്തെ പ്രസിഡന്റായാണ് 71 കാരനായ ടിനുബു അധികാരമേറ്റിരിക്കുന്നത്.
നിലവിൽ നൈജീരിയ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, രാജ്യ സുരക്ഷ എന്നിവയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് പ്രസിഡന്റ് ടിനുബു പറഞ്ഞു. കൂടാതെ ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനായി ശ്രമിക്കുമെന്നും 2023ൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ അതിഥിയായി പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments