ന്യൂഡൽഹി: ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക യാത്രാ സൗകര്യം അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ജൂൺ ആറ് മുതൽ 12 വരെ ഡൽഹി, ഭോപ്പാൽ, ഗ്വാളിയേർ എന്നിവിടങ്ങളിൽ നടത്തുന്ന ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്നവർക്കായി പ്രത്യേക ബോഗികളാണ് റെയിൽവേ അനുവദിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് കേരള എക്സ്പ്രസിൽ ആദ്യ സംഘം പുറപ്പെടും. 71 വിദ്യാർത്ഥികൾ അടക്കം 84 പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇവരെ യാത്രയാക്കാൻ മന്ത്രിയും ഉദ്യോഗസ്ഥരും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തും. ജൂൺ ഒന്നിനും രണ്ടിനും കേരള എക്സ്പ്രസിൽ 80 അംഗ സംഘങ്ങൾ യാത്ര പുറപ്പെടും. ജൂൺ രണ്ടിന് വൈകുന്നേരം കൊച്ചിയിൽ നിന്ന് ഹിമാസാഗർ എക്സ്പ്രസിൽ 190 പേരും മടങ്ങിയെത്തും.
രണ്ട് വർഷത്തേ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ സ്കൂൾ മത്സരങ്ങൾ പുനരാരംഭിക്കുന്നത്. അത്ലറ്റിക്സ്, സ്വിമ്മിംഗ് ഉൾപ്പെടെ 21 ഇനങ്ങളിൽ സീനിയർ ആൺകുട്ടിളും പെൺകുട്ടികളും മത്സരത്തിനിറങ്ങും. കേരളത്തെ പ്രതിനിധീകരിച്ച് 255 ആൺകുട്ടികളും 244 പെൺകുട്ടികളുമടക്കം 499 മത്സരാർത്ഥികളും 88 ഒഫീഷ്യൽസും ഉൾപ്പെടെ 587 പേരാനുള്ളത്. സ്വിമ്മിംഗ് ഉൾപ്പെടെ 13 മത്സരങ്ങൾ ഡൽഹിയിലും അത്ലറ്റിക്സ് അടക്കം ആറ് ഇനങ്ങൾ ഭോപ്പാലിലും ഷട്ടിൽ, ബാഡ്മിന്റൺ, ഹോക്കി എന്നീ മത്സരങ്ങൾ ഗ്വാളിയേറിലുമാണ് നടക്കുന്നത്.
Comments