എറണാകുളം: കാനകളിലെയും ഓടകളിലെയും ചളി നീക്കത്തിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് ഹൈക്കോടതി. മഴക്കാലം പടിവാതിക്കലത്തി നിൽക്കുന്ന സാഹചര്യത്തിൽ വീഴ്ചയുണ്ടായാൽ കൊച്ചി കോർപറേഷൻ അസി. എൻജിനീയർമാരെ വിളിച്ചുവരുത്തുമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മുല്ലശ്ശേരി കനാൽ നവീകരണത്തിനായി എംജി റോഡ് മുറിച്ച് പൈപ്പിടുന്ന ജോലി എത്രയും വേഗം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. പി ആന്റ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കാൻ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്കായി 2.38 കോടി കൈമാറിയിട്ടും നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തുകയാണെന്ന് ജിസിഡിഎ കോടതിയെ അറിയിച്ചു. തുടർന്ന് ഒരു കെട്ടിടത്തിന്റെ ജോലി ജൂൺ 30-നകം പൂർത്തിയാക്കണമെന്ന് കോടതി കരാറുകാരനോട് നിർദ്ദേശിച്ചു.
കമ്മട്ടിപ്പാടത്ത് റെയിൽവേ കൽവെർട്ടിനടിയിലെ ചളി നീക്കാനുള്ള ജോലി തുടങ്ങിയതായി റെയിൽവേ അറിയിച്ചു. എന്നാൽ, കൽവെർട്ടിന്റെ പുനർനിർമാണത്തിന് റെയിൽവേ ചീഫ് എൻജിനീയറുടെ അനുമതി ആവശ്യമാണെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചു.
മുല്ലശേരി കനാൽ നവീകരണത്തിന് പൈപ്പുകൾ മാറ്റാൻ ചിറ്റൂർ റോഡ് മുറിക്കാൻ കൊച്ചി കോർപറേഷൻ അനുമതി നൽകണം. തട്ടുകടകളടക്കമുള്ളവ കാനകളിലേക്ക് മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പാക്കുകയും ഇക്കാര്യത്തിൽ ശക്തമായ നടപടിയെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന ഹർജികളാണ് കോടതി പരിഗണിച്ചത്.
Comments