തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 11,801 പേരാണ് സർക്കാർ സർവ്വീസിൽ നിന്ന് ഇന്ന് പടിയിറങ്ങുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിൽ നിന്നാണ് കൂടുതൽ പേരും വിരമിക്കുന്നത്. ഈ വർഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. അതിൽ പകുതിയിലേറെ പേരാണ് സർക്കാർ സർവ്വീസിൽ നിന്ന് ഇന്ന് ഒരുമിച്ച് പടിയിറങ്ങുന്നത്.
സംസ്ഥാനത്ത് സ്കൂൾ പ്രവേശനം മുന്നിൽ കണ്ട് മെയ് മാസം ജനന തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നതിനാലാണ് ഇത്രയധികം പേരുടെ കൂട്ടവിരമിക്കൽ ഈ ദിവസമുണ്ടായത്. വകുപ്പുകളിലെ വിവിധ തസ്തികയനുസരിച്ച് 15 മുതൽ 80 ലക്ഷം രൂപ വരെ നൽകേണ്ടതിനാൽ 1500 കോടിയോളം രൂപ സർക്കാർ കണ്ടെത്തേണ്ടിവരും. എന്നാൽ ഇവർക്ക് ആനുകൂല്യങ്ങൾ നൽകാൻ തടസ്സമില്ലെന്നും തുക തടഞ്ഞുവെക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നും സംസ്ഥാന ധനവകുപ്പ് അറിയിച്ചു.
അതേസമയം കേരളാ പോലീസിൽ നിന്നും 3 ഡിജിപിമാർ ബുധനാഴ്ച്ച വിരമിക്കും. ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മീഷണർ ആർ.ആനന്ദകൃഷ്ണൻ, എസ്പിജി ഡയറക്ടറായ കേരള കേഡർ ഡിജിപി അരുൺകുമാർ സിൻഹ എന്നിവരാണ് വിരമിക്കുന്നത്. ഇവർക്ക് ഇന്ന് പ്രത്യേക യാത്രയയപ്പ് നൽകും. ഇന്നലെ 9 എസ്പിമാർക്ക് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകിയിരുന്നു.
Comments