കോഴിക്കോട് : പന്നിയങ്കരയിൽ ഒന്നര വയസുകാരിയ്ക്ക് ജനനേന്ദ്രിയത്തിൽ പരിക്കേറ്റ സംഭവത്തിൽ ബാലാവകാശ കമ്മീഷന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മെഡിക്കൽ സൂപ്രണ്ട്, പന്നിയങ്കര പോലീസ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എന്നിവരാണ് ബാലാവകാശ കമ്മീഷന് വിശദമായ റിപ്പോർട്ട് നൽകുക. സംഭവത്തിൽ കമ്മീഷൻ അംഗം ബബിത ബൽരാജ് കഴിഞ്ഞ ദിവസം കുഞ്ഞിനെ സന്ദർശിച്ചിരുന്നു.
ആരോഗ്യ നില മെച്ചപ്പെട്ട കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്‌തെങ്കിലും കുട്ടിയുടെ ശരീരത്തിലേറ്റ പരിക്ക് സംബന്ധിച്ച് വ്യക്തതയില്ല. ജനനേന്ദ്രിയത്തിന് പരിക്കുകളുമായി മെഡിക്കൽ കോളേജിലേക്ക് കഴിഞ്ഞ 20-ാം തിയതി രാത്രിയാണ് ഒന്നരവയസുകാരിയെ ഉമ്മ ആശുപത്രിയിൽ എത്തിക്കുന്നത്. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ 21 ന് കുട്ടിയ്‌ക്ക് ശസ്ത്രക്രിയ നടത്തി. ഡോക്ടർമാർ തന്നെ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.
പോലീസിന്റെ അന്വേഷണത്തിൽ പ്രശ്നമൊന്നും കണ്ടെത്തിയില്ലെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഇതേത്തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗം ബബിത ബൽരാജ് കഴിഞ്ഞ ദിവസം കുട്ടിയെ സന്ദർശിക്കുകയും ആരോഗ്യ നില വിലയിരുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. പീഡനം നടന്നില്ലെന്ന് കുടുംബം വ്യക്തമാക്കുന്നുണ്ടെങ്കിലും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഉൾപ്പെടെ ബാലാവകാശ കമ്മീഷന് റിപ്പോർട്ട് നൽകുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും. പൊലീസിന്റെയും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെയും റിപ്പോർട്ടുകളും ഇന്ന് കമ്മീഷന് മുന്നിൽ സമർപ്പിക്കും.
Comments