അയോദ്ധ്യാ : രാമക്ഷേത്രത്തിന്റെ താഴത്തെ നിലയും രാംലല്ലയുടെ വിഗ്രഹവും നവംബറോടെ പൂർത്തിയാകും. ഇന്നലെ ചേർന്ന രാമക്ഷേത്ര നിർമാണ സമിതിയുടെ ദ്വിദിന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. രാംലല്ലയുടെ പ്രതിഷ്ഠ നടത്തിയ ശേഷം ദർശനം ഉണ്ടാകും. താഴത്തെ നിലയുടെ നിർമ്മാണം അവസാനഘട്ടത്തിലെത്തിയെന്നും രണ്ടാം നിലയുടെ പണികൾ നടക്കുകയാണെന്നും രാമക്ഷേത്ര നിർമാണ സമിതി യോഗം അവസാനിച്ച ശേഷം ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
മേൽക്കൂരയുടെ നിർമ്മാണത്തോടൊപ്പം, ശ്രീകോവിലിലെ രാംലല്ലയുടെ പ്രതിഷ്ഠയിലേക്ക് സൂര്യരശ്മികൾ എത്തുന്നതിനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ സൂര്യന്റെ കിരണങ്ങൾ ശ്രീകോവിലിലെ രാംലല്ലയുടെ നെറ്റിയിൽ പതിക്കും. എല്ലാ വർഷവും രാമനവമി ദിനത്തിൽ ഉച്ചയ്‌ക്ക് 12 മണിക്ക് രാംലല്ലയുടെ നെറ്റിയിൽ സൂര്യകിരണങ്ങൾ പതിക്കുന്ന തരത്തിലാണ് ഇത് ചെയ്യുന്നത്.
ക്ഷേത്രത്തിന്റെ തറയിൽ മാർബിൾ സ്ഥാപിക്കലും വാതിലുകളുടെ നിർമ്മാണവും ജൂൺ പകുതി മുതൽ ആരംഭിക്കും. ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ 70 ശതമാനം പണി പൂർത്തിയായി. ബാക്കിയുള്ള ജോലികൾ ജൂണിൽ തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണിൽ 44 വാതിലുകളാണ് നിർമ്മിക്കുക. ഇതിനായി മഹാരാഷ്‌ട്രയിൽ നിന്ന് തേക്കിൻ തടി ആദ്യം എത്തിച്ചിട്ടുണ്ട്. ഹൈദരാബാദിൽ നിന്ന് പത്ത് കരകൗശല വിദഗ്ധർ എത്തിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമായിരിക്കും വാതിലുകൾ നിർമിക്കുക. മേൽക്കൂര തയ്യാറായതോടെ ക്ഷേത്രത്തിന്റെ തറയിൽ വെള്ള നിറത്തിലുള്ള മാർബിൾ സ്ഥാപിക്കുന്ന ജോലിയും ആരംഭിക്കും. ഇതിനുമുമ്പ് ക്ഷേത്ര മന്ദിരത്തിൽ വൈദ്യുതി വയറിങ്ങിനൊപ്പം അവസാനഘട്ട പ്രവൃത്തിയും പൂർത്തിയാക്കും.
രാമായണത്തിലെ കഥാപാത്രങ്ങളുടെ വിഗ്രഹങ്ങളുടെ പണി ഉടൻ ആരംഭിക്കും. രാമജന്മഭൂമി സമുച്ചയത്തിൽ രാമായണത്തിലെ കഥാപാത്രങ്ങളുടെ എട്ട് ക്ഷേത്രങ്ങൾ നിർമ്മിക്കുമെന്ന് ചമ്പത് റായ് പറഞ്ഞു. കുബേർ തിലയിലാണ് ജഡായു ക്ഷേത്രം പണിയുക. ബാക്കിയുള്ള ഏഴ് ക്ഷേത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെ കുറിച്ചും ചർച്ച നടന്നിട്ടുണ്ട്.
ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ എല്ലാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തതായി ചമ്പത് റായ് പറഞ്ഞു. ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്ര, ട്രഷറർ ഗോവിന്ദ് ദേവ് ഗിരി, വിമലേന്ദ്ര മോഹൻ പ്രതാപ് മിശ്ര, രാമക്ഷേത്രത്തിന്റെ ആർക്കിടെക്റ്റ് ആശിഷ് സോംപുര, എക്‌സിക്യൂട്ടീവ് ഓർഗനൈസേഷൻ എൻജിനീയർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Comments