ന്യൂഡൽഹി: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) വൻ വർദ്ധന. ജനുവരി മുതൽ മാർച്ച് വരെയുള്ള ത്രൈമാസത്തിലെ ജിഡിപി 6.1 ശതമാനമായാണ് ഉയർന്നത്. മുൻ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 4.4 ശതമാനത്തിന്റെ ഉയർച്ചയാണ് ഈ പാദത്തിൽ ഉണ്ടായതെന്ന് ദേശീയ സ്റ്റാസ്റ്റിക്കൽ ഓഫീസ് അറിയിച്ചു.
2021-22 ലെ 9.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.2 ശതമാനം വർദ്ധിച്ചതായി കണക്കപ്പെടുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി നിലവിലെ നിലയിൽ നിന്ന് 16.1 ശതമാനം വളർച്ച കൈവരിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ പ്രസ്തവനയിൽ വ്യക്തമാക്കുന്നു. മാർച്ച് പാദത്തിൽ നിലവിലെ നിലയിൽ നിന്ന് 10.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയുടെ വളർച്ച നിരക്ക് 2023-24-ലും ഇതേ നിലയിൽ ഉയരാൻ സാദ്ധ്യതയുള്ളതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2022-23 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. പ്രധാന 30 സാമ്പത്തിക സൂചികകളെ പരിഗണിച്ചാണ് ആർബിഐ വളർച്ചാ നിരക്ക് കണക്കാക്കിയിട്ടുള്ളത്. ഇന്ത്യയിലെ ആഭ്യന്തര ഉപഭോഗം കൂടുന്നതും പ്രാദേശിക നിക്ഷേപം വർദ്ധിക്കുന്നതും സാമ്പത്തിക വളർച്ചയ്ക്ക് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു.
ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും ഇന്ത്യ സുസ്ഥിര വളർച്ച കൈവരിക്കുന്നതായി ആർബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശരാശരി 12 ശതമാനത്തിലധികമാണ് ആഗോള വളർച്ച്ക്ക് ഭാരതം നൽകിയ സംഭാവന. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
Comments