മലപ്പുറം: മുടി നീട്ടി വളർത്തിയതിന്റെ പേരിൽ അഞ്ചു വയസുകാരന് സ്കൂൾ പ്രവേശനം നിഷേധിച്ചെന്ന് പരാതി. മലപ്പുറം തിരൂരിലെ ഒരു സ്വകാര്യ സ്കൂളിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കുട്ടിയുടെ മാതാവാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്. സംഭവത്തിൽ ചൈൽഡ് ലൈൻ സ്കൂൾ അധികൃതരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് കുട്ടി മറ്റൊരു സ്കൂളിൽ പ്രവേശനം നേടിയിരിക്കുകയാണ്. ഈ സ്കൂളിൽ നിന്നും മറ്റൊരു കുട്ടിയും സമാനമായ സംഭവം നേരിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് കുട്ടിയുടെ മാതാപിതാക്കൾ തിരൂരിലെ സ്വകാര്യ സ്കൂളിനെ അഡ്മിഷന് വേണ്ടി സമീപിച്ചത്. അഡ്മിഷന് വേണ്ടി സ്കൂളിലെത്തിയപ്പോൾ മാതാപിതാക്കൾ ആദ്യം പ്രിൻസിപ്പാളിനോടാണ് സംസാരിച്ചത്. എന്നാൽ പ്രിൻസിപ്പിൾ മറ്റുള്ള ആളുകളുമായി സംസാരിച്ചിട്ട് തീരുമാനമറിയിക്കാം എന്നായിരുന്നു അറിയിച്ചത്.
എന്നാൽ, മുടി വളർത്തിയ കുട്ടിയ്ക്ക് അഡ്മിഷൻ നൽകില്ലെന്നും അങ്ങനെ ചെയ്താൽ മറ്റുള്ള കുട്ടികൾക്ക് ഇതൊരു പ്രചോദനമാകുമെന്നുമാണ് അധികൃതർ അറിയിച്ചത്. ഡൊണേറ്റ് ചെയ്യാൻ വേണ്ടിയാണ് മോൻ മുടി നീട്ടി വളർത്തുന്നതെന്നും ഒരു വർഷമായി മുടി മുറിച്ചിട്ടില്ല എന്നും മാതാവ് പറഞ്ഞു. എന്നിട്ടുംപ്രിൻസിപ്പാൾ അഡ്മിഷൻ അനുവദിച്ചില്ല എന്നാണ് പരാതി.
സംഭവത്തിൽ ചൈൽഡ് ലൈനിൽ പരാതി നൽകിയെന്നും കുടുംബം വ്യക്തമാക്കി. മാത്രമല്ല, മറ്റ് മാതാപിതാക്കളുടെ മുന്നിൽ വെച്ച് അധിക്ഷേപിക്കുന്ന രീതിയിൽ സ്കൂൾ അധികൃതർ പെരുമാറിയെന്നും കുടുംബത്തിന്റെ പരാതിയിലുണ്ട്.
Comments