ലക്നൗ : അയോദ്ധ്യയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീരാമ വിഗ്രഹത്തിന്റെ നിർമ്മാണം നവംബറോടെ പൂർത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് നേരത്തേ പറഞ്ഞിരുന്നു . എന്നാൽ ഇപ്പോൾ ശ്രീരാമദേവന്റെ മൂന്ന് വിഗ്രഹങ്ങളാണ് പ്രതിഷ്ഠയ്ക്കായി നിർമ്മിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് .
“രാംലാലയുടെ വിഗ്രഹത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കർണാടകയിലെ ഡോ. ഗണേഷ് ഭട്ട്, ജയ്പൂരിലെ സത്യ നാരായൺ പാണ്ഡെ, കർണാടകയിലെ അരുൺ യോഗിരാജ് എന്നിവർ മൂന്ന് വ്യത്യസ്ത കല്ലുകൾ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ വിഗ്രഹങ്ങൾ നിർമ്മിക്കുന്നു. വിഗ്രഹ നിർമാണ പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കും. മറ്റ് വിഗ്രഹങ്ങളെക്കുറിച്ച് ഞങ്ങൾ ഇതുവരെ ചിന്തിച്ചിട്ടില്ല.”ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു
രാംലാലയെ പ്രതിഷ്ഠിച്ചതിന് ശേഷവും രണ്ടാം നിലയുടെ നിർമ്മാണം തുടരുന്നുണ്ടെന്നും ഭക്തർക്ക് ഒരു അസൗകര്യവും ഉണ്ടാകില്ലെന്നും ഉറപ്പാക്കാൻ ട്രയൽ നടത്തിയിട്ടുണ്ടെന്നും ചമ്പത് റായ് പറഞ്ഞു. ഇതുകൂടാതെ നിഷാദ്രാജൻ, ശബരി, അഹല്യ, വാല്മീകി, വസിഷ്ഠൻ എന്നിവരുടെ വിഗ്രഹങ്ങൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ചകൾ നടന്നിട്ടുണ്ട്. താഴത്തെ നില ഒരുങ്ങിയ ശേഷം വിഗ്രഹം പ്രതിഷ്ഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറോടെ ക്ഷേത്രത്തിന് അന്തിമരൂപം നൽകും. രാം ലല്ലയുടെ വിഗ്രഹം 51 ഇഞ്ച് ആയിരിക്കും.
ക്ഷേത്രത്തിന്റെ തറയിൽ മാർബിൾ സ്ഥാപിക്കലും വാതിലുകളുടെ നിർമ്മാണവും ജൂൺ പകുതി മുതൽ ആരംഭിക്കും. ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ 70 ശതമാനം പണി പൂർത്തിയായി. ബാക്കിയുള്ള ജോലികൾ ജൂണിൽ തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണിൽ 44 വാതിലുകളാണ് നിർമ്മിക്കുക. ഇതിനായി മഹാരാഷ്ട്രയിൽ നിന്ന് തേക്കിൻ തടി ആദ്യം എത്തിച്ചിട്ടുണ്ട്. ഹൈദരാബാദിൽ നിന്ന് പത്ത് കരകൗശല വിദഗ്ധർ എത്തിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമായിരിക്കും വാതിലുകൾ നിർമിക്കുക. മേൽക്കൂര തയ്യാറായതോടെ ക്ഷേത്രത്തിന്റെ തറയിൽ വെള്ള നിറത്തിലുള്ള മാർബിൾ സ്ഥാപിക്കുന്ന ജോലിയും ആരംഭിക്കും. ഇതിനുമുമ്പ് ക്ഷേത്ര മന്ദിരത്തിൽ വൈദ്യുതി വയറിങ്ങിനൊപ്പം അവസാനഘട്ട പ്രവൃത്തിയും പൂർത്തിയാക്കും.
Comments