തിരുവനന്തപുരം: യുഎസിലെ ലോക കേരളസഭ സമ്മേളനത്തിന് താരിഫ് കാർഡ്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിന്റെ സംഘാടക സമിതിയുടെ പേരിൽ വൻ പിരിവ്. താരനിശകളെ കടത്തിവെട്ടുന്ന രീതിയിലാണ് പരിപാടി. ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകളുടെ സ്പോൺസർഷിപ്പുകൾ ലഭ്യമാണ്. ഗോൾഡിന് ഒരു ലക്ഷം ഡോളർ (ഏകദേശം 82 ലക്ഷം രൂപ), സിൽവറിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ), ബ്രോൺസിന് 25,000 ഡോളർ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണ് നിരക്ക്. ആഡംബര ഹോട്ടലിന്റെ ചിത്രം ഉൾപ്പെടെയുള്ള താരിഫ് കാർഡ് അമേരിക്കൻ മലയാളി ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.എൻ. ബാലഗോപാൽ, സ്പീക്കർ എ.എൻ. ഷംസീർ, നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരാണ് ന്യൂയോർക്കിലെ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വമ്പൻ വാഗ്ദാനങ്ങളാണ് ലിസ്റ്റിലുള്ളത്. വലിയ സ്പോൺസർഷിപ് നൽകുന്നവർക്ക് കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നറും ലിമോസിൻ സർവ്വീസ് അടക്കം വാഗ്ദാനം ചെയ്യുന്നുണ്ട്. ലോക കേരള സഭ സർക്കാരിന്റെ സംരംഭമാണെന്ന് പറയുമ്പോഴാണ് അതിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നത്.
ഈ മാസം 9 മുതൽ 11 വരെ ന്യൂയോർക്കിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. ഹോട്ടലിലെ സമ്മേളനത്തിന് ശേഷം സമീപത്തുള്ള ടൈം സ്ക്വയറിലാണു പൊതുസമ്മേളനം. ലോകകേരളസഭയിലെ അംഗങ്ങൾക്ക് ഓർഗനൈസിംഗ് സെക്രട്ടറി അയച്ച ഇമെയിലിൽ താരിഫ് കാർഡ് നൽകിയിട്ടുണ്ട്. സ്പോൺസർമാരെ കണ്ടെത്താനാണ് അഭ്യർഥന.
താരിഫ് കാർഡിലെ വാഗ്ദാനങ്ങൾ
ഗോൾഡ് : സ്റ്റേജിൽ ഇരിപ്പിടം, വിഐപികൾക്കൊപ്പം ഡിന്നർ, 2 സ്വീറ്റ് മുറി, ഹോട്ടലിലും പുറത്തും പേര് പ്രദർശിപ്പിക്കും, രജിസ്ട്രേഷൻ ഡെസ്കിൽ ബാനർ. സമ്മേളന സുവനീറിൽ 2 പേജ് പരസ്യം,
ലിമോസിൻ കാർ സൗകര്യം.
സിൽവർ : സ്റ്റേജിൽ ഇരിപ്പിടം, വിഐപികൾക്കൊപ്പം ഡിന്നർ, ഒരു സ്വീറ്റ് മുറി, ഹോട്ടലിലും പുറത്തും പേര് പ്രദർശനം, ബാനർ, സുവനീറിൽ ഒരു പേജ് പരസ്യം.
ബ്രോൺസ് : വിഐപികൾക്കൊപ്പം ഡിന്നർ, സ്റ്റേജിൽ ഇരിപ്പിടം എന്നിവയൊഴിച്ച് ബാക്കിയുള്ള സിൽവർ സൗകര്യങ്ങൾ.
നവകേരള നിർമ്മിതിയിൽ അമേരിക്കൻ മലയാളികളുടെ പങ്ക്, അമേരിക്കയിൽ ലോകകേരള സഭാ പ്രവർത്തനത്തിന്റെ വിപുലീകരണം, മലയാള ഭാഷയിലും സംസ്കാരത്തിലും അമേരിക്കൻ മലയാളി പുതുതലമുറ, അമേരിക്കൻ കുടിയേറ്റത്തിന്റെ ഭാവി. എന്നിവയാണ് ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിലെ ചർച്ച വിഷയങ്ങൾ
Comments