ആലപ്പുഴ: ടിക്കറ്റെടുക്കാനായി ചില്ലറ ആവശ്യപ്പെട്ട വയോധികനെ മർദ്ദിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ. മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരൻ എം അനീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ചെട്ടികുളങ്ങര പേള ഗീതാലയം മനുഭവൻ രാധാകൃഷ്ണൻ നായരെയാണ് അനീഷ് 2,000 രൂപയ്‌ക്ക് ചില്ലറ ചോദിച്ചതിൽ പ്രകോപിതനായി മർദ്ദിച്ചത്. സംഭവത്തിന് പിന്നാലെ രാധാകൃഷ്ണൻ കെഎസ്ആർടിസി എംഡിയ്‌ക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ എ ഷാജി സസ്‌പെൻഷൻ ഉത്തരവിറക്കിയത്.
മെയ് 24-ന് മാവേലിക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് സംഭവം. ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങി ബസ് കയറിയതായിരുന്നു രാധാകൃഷ്ണൻ. മാവേലിക്കരയിൽ നിന്ന് പനച്ചുമൂട് ജംഗ്ഷനിലേക്ക് പോകാനായി ടിക്കറ്റെടുക്കാൻ ഇയാളുടെ കൈവശം ചില്ലറയുണ്ടായിരുന്നില്ല. 13 രൂപയാണ് പനച്ചുമൂട് വരെയുള്ള ചാർജ്. ബസിൽ കയറിയാൽ ചില്ലറ ഇല്ലാത്തത് ബുദ്ധിമുട്ടാവുമെന്ന് കരുതി രാധാകൃഷ്ണൻ സ്റ്റേഷൻമാസ്റ്ററുടെ മുറിയിലെത്തി ചില്ലറ ആവശ്യപ്പെട്ടു.
2,000 രൂപയ്‌ക്ക് ചില്ലറ തരാൻ പറ്റില്ലെന്ന് സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. ഇതിന് പിന്നാലെ അടുത്തുണ്ടായിരുന്ന ബസ് കണ്ടക്ടറും ഡ്രൈവറും പ്രകോപിതരായി രാധാകൃഷ്ണനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന് പുറമെ രാധാകൃഷ്ണന്റെ കൈവശമുണ്ടായിരുന്ന 2000 രൂപ നോട്ട് പ്രതികൾ വലിച്ച് കീറി. അടിയേറ്റ നിലത്ത് വീണ രാധാകൃഷ്ണന്റെ കൈയ്‌ക്ക് പൊട്ടലുണ്ട്. സംഭവത്തിൽ മാവേലിക്കര പോലീസ് കേസെടുത്തിട്ടുണ്ട്.
Comments