എറണാകുളം : ആലുവയിൽ മദ്യ ലഹരിയിൽ കട അടിച്ചു തകർത്ത സംഭവത്തിലെ പ്രതി പിടിയിൽ. ആലുവ സ്വദേശി ഫൈസലിനെയാണ് പോലീസ് പിടികൂടിയത്. പോലീസ് പിടികൂടാൻ എത്തിയപ്പോൾ ഇയാൾ നായയെ അഴിച്ചുവിട്ടു. വൈദ്യ പരിശോധനയ്‌ക്ക് ആലുവ ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതി പരാക്രമം കാട്ടി. തുടർന്ന് വനിത ഡോക്ടർക്ക് മുന്നിൽ കൈവിലങ്ങ് അഴിക്കണമെന്ന് നിർബന്ധം പിടിച്ചു. ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കയ്യിൽ ഇരുമ്പ് വടിയും കുപ്പിയിൽ മണ്ണെണ്ണയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചായിരുന്നു ഇയാളുടെ അതിക്രമം. റെയിൽവെ സ്റ്റേഷന് മുന്നിലെ റോബിൻ എന്നയാളുടെ കടയാണ് അക്രമി തകർത്തത്. കടയിലെ മിഠായി ഭരണികളും ഗ്യാസ് സ്റ്റൗവും ഇരുമ്പ് വടി കൊണ്ട് അടിച്ച് തകർത്തു.
എന്നാൽ തടയാനെത്തിയവരേയും ഇയാൾ ഇരുമ്പ് വടി വീശി ഭയപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. നേരത്തെ റെയിൽവെ സ്റ്റേഷനിലെത്തിയ യാത്രക്കാർക്ക് നേരെ ഇയാൾ പലവട്ടം മോശമായി പെരുമാറിയിട്ടുണ്ടെന്നും നാട്ടുകാർ പ്രതികരിച്ചു.
Comments